തൃപ്പൂണിത്തുറ: കൊച്ചിയിലും തൃശൂരിലും കോട്ടയത്തും എടിഎമ്മുകളില്‍ കവര്‍ച്ച നടത്തിയ രണ്ടുപേര്‍ രാജസ്ഥാനിലെ മേവാറില്‍ പിടിയില്‍. ആസൂത്രിത മോഷ്ടാക്കള്‍ താമസിക്കുന്ന ഗ്രാമമാണ് മേവാസ്.
എടിഎമ്മുകള്‍ കുത്തിത്തുറന്ന് 35 ലക്ഷത്തിലേറെ രൂപ കവര്‍ന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരെയാണ് അന്വേഷണ സംഘം പിടിച്ചത്. മേവാറില്‍ നിന്നുള്ളവരാണ് എടിഎം കവര്‍ച്ചയ്ക്ക് പിന്നിലെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. പിടിയിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തില്‍ അഞ്ചുപേരുള്ളതായി പോലീസിന് വിവരം ലഭിച്ചത്.
ചാലക്കുടി, കൊരട്ടി ടവര്‍ കേന്ദ്രീകരിച്ച്, ഹൈവേയില്‍ സ്ഥാപിച്ച സ്പീഡ് ക്യാമറയിലെ ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവുമാണ് അന്വേഷണം ഇവരിലെത്തിച്ചത്. വടക്കേ ഇന്ത്യയില്‍ നിന്ന് ലോഡുമായി കേരളത്തിലെത്തിയ ട്രക്ക് ഡ്രൈവര്‍മാരാണ് കവര്‍ച്ചാ സംഘത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു.
കവര്‍ച്ചാ സംഘത്തിലെ, ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍ച്ച ചെയ്യുന്നതില്‍ വിദഗ്ധനായ, ഒരാള്‍ വിമാനത്തില്‍ കേരളത്തിലെത്തിയെന്ന വിവരവും അന്വേഷണ സംഘത്തിന് കിട്ടി. മോഷണം കഴിഞ്ഞ് ഇവര്‍ ട്രക്കുമായി രാജസ്ഥാനിലേക്ക് കടന്നതായി ലോറി ഏജന്‍സികള്‍ പോലീസിന് നല്കിയ വിവരത്തെ തുടര്‍ന്ന് ഒരാഴ്ചയിലേറെയായി ദല്‍ഹി, രാജസ്ഥാന് തുടങ്ങിയവിടങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.
പിടിയിലായ രണ്ടു പേരില്‍ ഒരാളാണ് എടിഎം കൗണ്ടറിനുള്ളില്‍ കയറി പണം കവര്‍ന്നത്. മറ്റ് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ പ്രതികളുമായി അന്വേഷണ സംഘം രാജസ്ഥാനില്‍ നിന്ന് കേരളത്തിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: