നെയ്യാറ്റിന്‍കര: തര്‍ക്കത്തിനിടെ ഡിവൈഎസ്പി റോഡില്‍ തള്ളിയിട്ട യുവാവ് വാഹനമിടിച്ച് മരിച്ചു. മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കാവുവിള സ്വദേശി സനല്‍കുമാര്‍ (32) ആണ് മരിച്ചത്.
നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു നെയ്യാറ്റിന്‍കര ഡിവൈഎസ്പി വി. ഹരികുമാര്‍. രാത്രി ഡിവൈഎസ്പി തിരികെ പോകാനൊരുങ്ങുമ്പോള്‍ വാഹനത്തിനു മുന്നില്‍ സനല്‍കുമാറിന്റെ വാഹനം പാര്‍ക്ക് ചെയ്തത് ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് മരണത്തില്‍ കലാശിച്ചത്.
മര്‍ദ്ദനത്തിനൊടുവില്‍ സനല്‍കുമാറിനെ റോഡിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ സനല്‍കുമാറിന്റെ ശരീരത്തിലൂടെ എതിരെ വന്ന വാഹനം കയറിയിറങ്ങി. രക്തം വാര്‍ന്നൊലിച്ച് കിടന്ന സനലിനെ ആശുപത്രിയില്‍ എത്തിക്കാതെ സുഹൃത്തിന്റെ വാഹനത്തില്‍ കയറി ഹരികുമാര്‍ രക്ഷപ്പെട്ടു. നാട്ടുകാരും നെയ്യാറ്റിന്‍കര പോലീസും എത്തിയാണ് സനലിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മരണവാര്‍ത്ത അറിഞ്ഞ നാട്ടുകാര്‍ തിങ്കളാഴ്ച അര്‍ധരാത്രി തന്നെ കൊടങ്ങാവിള റോഡ് ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ തിരുവനന്തപുരം റൂറല്‍ എസ്പി അശോക് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. രാവിലെ ഹരികുമാറിനെതിരെ നടപടിയെടുക്കാമെന്ന് എസ്പി ഉറപ്പു നല്‍കിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കരയില്‍ ഇന്നലെ ബിജെപിയും വിഎസ്ഡിപിയും ഹര്‍ത്താല്‍ ആചരിച്ചു.
ഉച്ചയോടെ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുടര്‍ന്ന് മൃതദേഹവുമായി നാട്ടുകാരും വിവിധ രാഷ്ട്രീയ സംഘടനകളും ദേശീയപാത ഉപരോധിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, ആന്‍സലന്‍ എംഎല്‍എ, വിഎസ്ഡിപി നേതാവ് ചന്ദ്രശേഖരന് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്കി. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് ആര്‍ഡിഒ എത്തി ഉറപ്പു നല്കിയാല് മാത്രമേ പിന്മാറൂയെന്ന് നാട്ടുകാര്‍ നിലപാടെടുത്തു. ഉപരോധം മണിക്കൂറോളം നീണ്ടു.
ഡിവൈഎസ്പി ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഡിവൈഎസ്പിയെ കേസില്‍ നിന്ന് രക്ഷപെടുത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: