സന്നിധാനം: ശബരിമലയില്‍ ഇരുമുടിക്കെട്ടില്ലാതെ എത്തിയപ്പോള്‍ പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തി. വടക്കേനടയിലൂടെയാണ് ഇവര്‍ ദര്‍ശനം നടത്തിയത്. 50 വയസാകാത്ത സ്ത്രീകള്‍ എത്തിയെന്ന സംശയത്തില്‍ രാവിലെ ഇവര്‍ക്ക് നേരെ നടപ്പന്തലില്‍ വച്ച് പ്രതിഷേധമുണ്ടായിരുന്നു. അതേസമയം നടപ്പന്തലില്‍ നടന്ന തീര്‍ഥാടകരുടെ നാമജപ പ്രതിഷേധം അവസാനിപ്പിച്ചു.
മകന്റെ കുട്ടിക്ക് ചോറൂണ് നടത്താനാണ് സന്നിധാനത്ത് എത്തിയതെന്ന് തൃശൂര്‍ സ്വദേശിനി ലളിത മാധ്യമങ്ങളോടു പറഞ്ഞു. പമ്ബയിലും നടപ്പന്തലിലും പ്രായം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് പരിശോധിച്ചിരുന്നതായും എന്നാല്‍ നടപ്പന്തലില്‍വച്ച് ചിലര്‍ തടയാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ലളിത മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ലളിത ഉള്‍പ്പെടെ മൂന്ന് സ്ത്രീകളാണ് അയ്യപ്പ ദര്‍ശനത്തിനായി സന്നിധാനത്തെത്തിയത്. എന്നാല്‍ ഇവര്‍ക്ക് 50 വയസില്‍ മുകളില്‍ പ്രായമില്ലെന്ന് ചൂണ്ടിക്കാട്ടി അഞ്ഞൂറോളം വരുന്ന പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധവുമായി ഇവരെ നടപ്പന്തലില്‍ തടയുകയായിരുന്നു.
ഇതോടെ സ്ഥലത്ത് പോലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് സ്ത്രീകളെ പോലീസ് നടപ്പന്തലില്‍നിന്നും പുറത്തെത്തിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെയും പ്രതിഷേധകാര്‍ ആക്രമിച്ചു. ദര്‍ശനത്തിനെത്തിയ സ്ത്രീകള്‍ക്ക് 50 വയസിനു മുകളില്‍ പ്രായമായതായി പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. ഇതിനുശേഷം ഭക്തരുടെ കൂടി സഹകരണത്തോടെ ഇവര്‍ ദര്‍ശനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: