ഇരിട്ടി:സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാണപ്രവര്‍ത്തി പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്ന കൂട്ടുപുഴ പാലത്തിന്റെ പ്രവര്‍ത്തി ഇനിയും തുടങ്ങാനായില്ല. തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് വികസനത്തിന്റെ ഭാഗമായി പണിയുന്ന പാലത്തിന്റെ പ്രവര്‍ത്തി നിലച്ചിട്ട് ആറ് മാസം കഴിയുന്നു. ഇരു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പാലം കര്‍ണ്ണാടക വനം വന്യജീവി വിഭാഗത്തിന്റെ തടസ്സവാദങ്ങള്‍ മൂലമാണ് പാതി വഴിയില്‍ നിലച്ചു പോയത്.
രണ്ടു സംസ്ഥാനങ്ങളെ എന്നതിലുപരി രണ്ട് സംസ്കാരങ്ങളെ ബന്ധിപ്പിക്കുന്ന പാലം എന്ന് കൂട്ടുപുഴ പാലത്തെ വിളിക്കാം. കേരളത്തിലെ കണ്ണൂര്‍ ജില്ലയെ കര്‍ണ്ണാടകത്തിലെ കുടകുമായി ഈ പാലം ബന്ധിപ്പിക്കുന്നു. തലശ്ശേരി-മൈസൂര്‍ അന്തര്‍സംസ്ഥാനപാതയില്‍ കേരളത്തെയും കുടകിനെയും വേര്‍തിരിക്കുന്ന കൂട്ടുപുഴയില്‍ 1928 ലാണ് ബ്രിട്ടീഷുകാര്‍ കൂട്ടുപുഴ പാലം നിര്‍മ്മിച്ചത്. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച് 90 വര്‍ഷങ്ങള്‍ പിന്നിടുന്ന പാലത്തിലൂടെ വലിയ വാഹനങ്ങള്‍ കടന്നു പോകാന്‍ പെടുന്ന പാടുകളും പാലത്തിന്റെ കാലപ്പഴക്കം മൂലമുള്ള തകര്‍ച്ചാഭീഷണിയും മറ്റും കണക്കിലെടുത്താണ് തലശ്ശേരി വളവുപാറ കെഎസ്ടിപി പദ്ധതില്‍ ഉള്‍പ്പെടുത്തി ഇതിലെ ഏഴ് പാലങ്ങള്‍ക്കൊപ്പമാണ് കൂട്ടുപുഴ പാലത്തിന്റെയും നിര്‍മ്മാണം തുടങ്ങിയത്. കണ്ണൂര്‍ വിമാനത്താവളം പ്രാവര്‍ത്തികമാവുന്നതോടെ കുടക്, മൈസൂര്‍ ജില്ലകളിലെ ജനങ്ങളുടെ ഒഴുക്ക് ഇതുവഴിയുണ്ടാകും എന്ന് തീര്‍ച്ചയാണ്. കാലപ്പഴക്കം കൊണ്ട് പൊളിഞ്ഞുവീഴാറായ നിലവിലുള്ള കൂട്ടുപുഴ പാലത്തില്‍ അതുമൂലമുണ്ടാകുന്ന വാഹനതടസ്സം പരിഹരിക്കണമെങ്കില്‍ പുതിയ പാലം വന്നേ മതിയാവൂ.
കേരളത്തിന്റെ ഭാഗത്തുനിന്നും പാലം പണി ആരംഭിച്ച് കര്‍ണ്ണാടകയുടെ ഭാഗത്തെ തൂണുകള്‍ക്കു പൈലിങ് പ്രവര്‍ത്തിക്കായി കുഴിയെടുക്കാന്‍ തുടങ്ങിയതോടെയാണ് കര്‍ണ്ണാടക വനം വകുപ്പ് തടസ്സ വാദങ്ങളുമായി എത്തിയത്. കെഎസ്ടിപി അധികൃതര്‍ക്ക് കര്‍ണാടകത്തിന്റെ ഭാഗത്തുള്ള പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കര്‍ണ്ണാടക വനംവകുപ്പ് കത്ത് നല്കി. ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കര്‍ണ്ണാടക സംസ്ഥാനത്തിന്റെ ഭൂമിയാണിതെന്നും ഇവിടെ യാതൊരു വിധ നിര്‍മ്മാണ പ്രവര്‍ത്തിയും അനുവദിക്കില്ലെന്നുമായിരുന്നു ഇവര്‍ കത്തില്‍ പറഞ്ഞിരുന്നത്. ഇതോടെ കര്‍ണാടകത്തിന്റെ ഭാഗത്തുനിന്നുമുള്ള എല്ലാ പ്രവര്‍ത്തികളും നിര്‍ത്തിവെച്ചെങ്കിലും കേരളത്തിന്റെ ഭാഗത്തുനിന്നുമുള്ള പ്രവര്‍ത്തികള്‍ തുടര്‍ന്നു. പാതിവഴിക്ക് അവസാനിച്ച നിലയില്‍ നില്‍ക്കുകയാണ് ഇപ്പോള്‍ കൂട്ടുപുഴ പാലം.
പാലം പണിയുന്ന ഭാഗങ്ങള്‍ മുഴുവന്‍ കേരള സംസ്ഥാനത്തിന്റേതാണെന്നു തെളിയിക്കുന്ന എല്ലാ രേഖകളും റവന്യൂ വകുപ്പിന്റെ കയ്യിലുണ്ടായിട്ടും പാലം പണി തടസ്സപ്പെടുത്തിയ ഉടനെ ഇത് കര്‍ണ്ണാടക അധികൃതരെ കേരളത്തിന്റെ റവന്യൂ വിഭാഗം ബോധിപ്പിക്കുന്നതില്‍ വന്ന പിഴവുകളാണ് പാലം പണി ഇങ്ങിനെ നീണ്ടുപോകാന്‍ ഇടയാക്കിയത് എന്നാണ് ആക്ഷേപം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ തയ്യാറാക്കിയ രേഖയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പാലം നിര്‍മ്മിക്കുന്ന എല്ലാ ഭാഗങ്ങളും കേരളാ സംസ്ഥാനത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളാണ്. ഇരിട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് നടത്തിയ പരിശോധനയില്‍ ഈ കാലയളവില്‍ സ്ഥാപിച്ച സംസ്ഥാനങ്ങളെ വേര്‍തിരിക്കുന്ന സര്‍വേക്കല്ലുകള്‍ കണ്ടെത്തിയിരുന്നു. അന്നത്തെ റവന്യൂ ജില്ലകളായ തലശ്ശേരി, തളിപ്പറമ്പ്, കുടക് ജില്ലകളെ വേര്‍തിരിക്കുന്ന കല്ലും ഈ പ്രദേശത്തുനിന്നും കണ്ടെത്തിയിരുന്നു. കേരളാ റവന്യൂ വിഭാഗത്തിന്റെ എന്നതുപോലെ കര്‍ണ്ണാടക റവന്യൂ വകുപ്പിന്റെ കയ്യിലും ഈ രേഖകളുണ്ടെങ്കിലും അവ പുറത്തു കാണിക്കാന്‍ കര്‍ണ്ണാടകം തയ്യാറാവുന്നില്ല. അവര്‍ കൊണ്ടുവന്നു തങ്ങളുടേതാണെന്ന് അവകാശപ്പെടുന്ന രേഖകള്‍ ബ്രിട്ടീഷ് ഗവര്‍മെന്റിന്റെ കാലത്തു ബ്രന്മഗിരി വന്യജീവി സങ്കേതം രൂപീകരിച്ചപ്പോള്‍ ഉള്ള രേഖകളാണ്. ഇത് വെച്ചാണ് കര്‍ണ്ണാടകം ഈ പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നത്.
എന്ത് തന്നെയായാലും നിത്യവും നൂറുകണക്കിന് ചരക്കു വാഹനങ്ങളും മൈസൂര്‍, ബംഗളൂരു തുടങ്ങിയ നിരവധി പട്ടണങ്ങളിലേക്ക് ടൂറിസ്റ്റ് ബസ്സുകള്‍ അടക്കം നിരവധി ചെറുതും വലുതുമായ വാഹനങ്ങള്‍ രാപ്പകലില്ലാതെ കടന്നുപോകുന്ന ഈ അന്തര്‍ സംസ്ഥാന പാതയില്‍ ഒഴിച്ച് കൂടാനാവാത്തതാണ് കൂട്ടുപുഴ പാലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: