ന്യൂദല്‍ഹി: രാമജന്മഭൂമി സ്ഥിതിചെയ്യുന്ന ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യയെന്ന് മാറ്റി. അയോധ്യയില്‍ ശ്രീരാമന്റെ പേരില്‍ വിമാനത്താവളവും ദശരഥ മഹാരാജാവിന്റെ പേരില്‍ മെഡിക്കല്‍ കോളേജും സ്ഥാപിക്കും. അയോധ്യയില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഭാര്യ കിങ് ജങ് സൂക്ക് മുഖ്യാതിഥിയായി പങ്കെടുത്ത ദീപാവലി ആഘോഷത്തില്‍ മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റേതാണ് പ്രഖ്യാപനം.
അയോധ്യയോട് അനീതി കാണിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നുവെന്ന് യോഗി പറഞ്ഞു. ഇവിടത്തെ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. വിവിധ പദ്ധതികള്‍ നടപ്പാക്കും. ശ്രീരാമന്റെ പേരിലാണ് അയോധ്യ അറിയപ്പെടുന്നത്, അദ്ദേഹം പറഞ്ഞു.
ഫൈസലാബാദ്, അയോധ്യ നഗരങ്ങള്‍ ചേര്‍ന്നതാണ് ഫൈസാബാദ് ജില്ല. അയോധ്യ നഗര്‍ നിഗം എന്നായിരുന്നു നഗരസഭയുടെ പേര്. അധിനിവേശ കാലത്ത് അടിച്ചേല്‍പ്പിക്കപ്പെട്ട പേര് മാറ്റണമെന്ന് വിഎച്ച്പി ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ അലഹബാദിന്റെ പേര് പ്രയാഗ്രാജ് എന്നാക്കി മാറ്റിയിരുന്നു. ദീപാവലിക്ക് സദ്വാര്ത്തയുണ്ടാകുമെന്ന് നേരത്തെ ആദിത്യനാഥ് സൂചിപ്പിച്ചിരുന്നു. എസ്പിയുടെ ഭരണത്തില്‍ അവഗണിക്കപ്പെട്ടു കിടന്ന അയോധ്യയില്‍ വന്‍ വികസന പദ്ധതികളാണ് യോഗി നടപ്പാക്കുന്നത്. അടുത്തിടെ നഗരം മോടി പിടിപ്പിച്ചു. സരയൂ നദിക്കരയില്‍ 30 അടി ഉയരത്തിലുള്ള രാമന്റെയും ഹനുമാന്റെയും പ്രതിമ സ്ഥാപിച്ചു. വന്ദേ മാതരം വിളികളോടെയാണ് സന്ന്യാസിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രഖ്യാപനത്തെ സ്വീകരിച്ചത്.
ചടങ്ങില്‍ കൊറിയന്‍ രാജ്ഞിയായിരുന്ന ഹിയോ വാങ് ഓക്കിന്റെ സ്മാരകമായി നിര്‍മിക്കുന്ന പാര്ക്കിന് കിങ് ജങ് സൂക്ക് തറക്കല്ലിട്ടു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊറിന്‍ രാജാവ് കിങ് സുറോയെ വിവാഹം ചെയ്ത അയോധ്യയിലെ രാജകുമാരിയായിരുന്ന സുരിരത്നയാണ് ഹിയോ വാങ് ഓക് എന്ന് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: