ലഖ്നൗ: വിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയ്ക്ക് ഗംഭീര സെഞ്ചുറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യ നായകന്റെ സെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റിന് 195 റണ്‍സ് അടിച്ചുകൂട്ടി. 61 പന്തില്‍ നിന്ന് 8 ഫോറും 7 സിക്സറുമടക്കം രോഹിത് പുറത്താകാതെ 111 റണ്‍സെടുത്തു. ഓപ്പണര്‍ ശിഖര്‍ ധവാന് (43), കെ.എല്‍. രാഹുല്‍ (26 നോട്ടൗട്ട്) എന്നിവരും മികച്ച ബാറ്റിങ് നടത്തി.
കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഉമേഷ് യാദവിന് പകരം ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യക്ക് വേണ്ടിയിറങ്ങി. വിന്‍ഡീസ് ടീമില്‍ റൂവന്‍ പവലിനു പകരം നിക്കോളാസ് പൂരാനും ഇടംപിടിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി രോഹിതും ധവാനും കരുതലോടെയാണ് തുടങ്ങിയത്. ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 49റണ്‍സ് എടുത്തു. പിന്നാലെ ഇരുവരും കത്തിക്കയറിയപ്പോള്‍ ഇന്ത്യ വേഗം ട്രാക്കിലായി. ഇതിനിടെ ബ്രാത്ത്വെയ്റ്റ് എറിഞ്ഞ ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ ധവാനെ പോള്‍ വിട്ടുകളഞ്ഞതും വിന്‍ഡീസിന് തിരിച്ചടിയായി.
10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യ 83 റണ്‍സിലെത്തി. പിന്നാലെ രോഹിത് അര്‍ധസെഞ്ചുറി തികച്ചു. 38 പന്തില്‍ മൂന്നു വീതം ബൗണ്ടറിയും സിക്സുകളും ചേര്‍ന്നതായിരുന്നു രോഹിതിന്റെ അര്‍ധശതകം. എന്നാല്‍ 14-ാം ഓവറിലെ അവസാനപന്തില്‍ പൂരാന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ ധവാന് പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ പന്ത് (5) നിരാശപ്പെടുത്തി.
എന്നാല്‍ രോഹിതും നാലാമനായെത്തിയ കെ.എല്‍. രാഹുലും വിന്‍ഡീസ് ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്തി. 19-ാം ഓവറിലെ നാലാം പന്തില്‍ രാഹുലിനെ മിഡ് ഓണില്‍ പൊള്ളാര്‍ഡ് നിലത്തിട്ടത് ഇന്ത്യക്ക് ആശ്വാസമായി. പിന്നാലെ രോഹിതിന്റെ സെഞ്ചുറിയും രാഹുലിന്റെ പിന്തുണയും ഇന്ത്യയെ കൂറ്റന്‍ സ്കോറിലെത്തിച്ചു. ഇന്നിങ്സിലെ അവസാന ഓവറിലായിരുന്നു രോഹിത് നൂറ് കടന്നത്. ഈ ഓവറില്‍ 20 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്.
ഇതിനിടെ വ്യക്തിഗത സ്കോര്‍ 11 റണ്‍സെടുത്തു നില്‍ക്കെ രോഹിത് രാജ്യാന്തര ട്വന്റി 20യില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകുകയും ചെയ്തു. 62 മത്സരങ്ങളില്‍ നിന്ന് 2102 റണ്‍സ് നേടിയ വിരാട് കോലിയെയാണ് രോഹിത് മറികടന്നത്. നിലവില്‍ രോഹിതിന് 86 മത്സരങ്ങളില്‍ നിന്ന് 2203 റണ്‍സായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: