സന്നിധാനം: ശബരിമലയില്‍ ആചാരലംഘനത്തിന് കോപ്പുകൂട്ടി യുദ്ധം പ്രഖ്യാപിച്ച പിണറായി സര്‍ക്കാര്‍ ഭക്തരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അടിയറവ് പറഞ്ഞു. ആയിരക്കണക്കിന് ഭക്തര്‍ രണ്ട് രാവും പകലും ശരണമന്ത്രങ്ങളോടെ അയ്യപ്പദാസന്മാരായി പുണ്യ പൂങ്കാവനത്തിന് കാവല്‍ നിന്നു. ചിത്തിര ആട്ടവിശേഷത്തിന് തുറന്ന നട പടിപൂജയ്ക്ക് ശേഷം ഇന്നലെ രാത്രി അടച്ചു. ആചാരലംഘനം തൊട്ടുതീണ്ടാതെ പുണ്യപൂങ്കാവനം പവിത്രം. അധികാരത്തിന്റെ ധാര്ഷ്ട്യത്തില് സഹനത്തിന്റെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിട്ടും ശരണ മന്ത്രങ്ങള്‍ മുറുകെപ്പിടിച്ച ഭക്തര്‍ക്ക് മുമ്പില്‍ പിണറായിയുടെ പോലീസ് മുട്ടുമടക്കി.
ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുമ്പോള്‍ ആചാര ലംഘനത്തിന് സര്‍ക്കാര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിട്ടും അതിന് തയാറായി വന്നവര്‍ക്ക് പമ്പയില്‍ നിന്ന് ഒരടി മുന്നോട്ട് വയ്ക്കാനായില്ല. സന്നിധാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും അത് നടപ്പിലാക്കാന്‍ തോക്കേന്തിയ കമാന്‍ഡോകളെ ഉള്‍പ്പെടെ ആയിരത്തഞ്ഞൂറിലധികം പോലീസുകാരെ നിയോഗിച്ചിട്ടും ആചാരലംഘനത്തിന് കഴിയാതെ സര്‍ക്കാര്‍ പരാജയപ്പെട്ടു.
യുവതികളെ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്താനുറച്ച് ഭക്തരോട് യുദ്ധപ്രഖ്യാപനവുമായാണ് ശബരിമല ക്ഷേത്രം ഈ മാസം അഞ്ചിന് വൈകിട്ട് തുറന്നത്. നാലിന് അര്‍ധരാത്രി മുതല്‍ നിലയ്ക്കലും പമ്പയിലും സന്നിധാനത്തുമടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭക്തരെ അടിച്ചമര്‍ത്താന്‍ രണ്ടായിരത്തഞ്ഞൂറിലധികം പോലീസുകാരെ നിയോഗിച്ചു. രണ്ട് മണിക്കൂറിലധികം ഭക്തര്‍ സന്നിധാനത്ത് തങ്ങരുതെന്ന് സര്‍ക്കാര്‍ തിട്ടൂരമിറക്കി.
അഞ്ചിന് ഉച്ചയ്ക്ക് 12 മണികഴിഞ്ഞിട്ടും കെഎസ്ആര്‍ടിസി ബസ് പമ്പയിലേക്ക് വിടാതെ പിടിച്ചുവച്ചു. ഇതോടെ ഭക്തര്‍ കാല്‍നടയായി പമ്പയിലേക്ക് എത്തി. വഴിനീളെ പോലീസിന്റെ അസഭ്യവര്‍ഷവും കൈയേറ്റവും.
പമ്പയില്‍ ഇരുമുടിക്കെട്ടും തോള് സഞ്ചിയും അഴിച്ച് പരിശോധിച്ചു. തന്ത്രിയെയും ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെയും സന്നിധാനത്ത് ഒമ്പത് മണിക്കൂറോളം തടങ്കലിലാക്കി. വനിതാപോലീസിനെ സന്നിധാനത്ത് നിയോഗിച്ചു. ഭക്തര്‍ സന്നിധാനത്ത് തങ്ങാതിരിക്കാന്‍ റൂമുകളും ലോഡ്ജുകളും അടച്ചിട്ടു. വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു. എന്നിട്ടും പ്രതികരിക്കാതെ ശരണമന്ത്രങ്ങളുമായി ഭക്തര്‍ പൂങ്കാവനത്തിന് കാവല്‍ നിന്നു.
ഭക്തരെ പ്രകോപിതരാക്കാന്‍ വേഷം മാറിയെത്തിയ പോലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘം ഇന്നലെ രാവിലെയും ശ്രമം നടത്തി. 52 കഴിഞ്ഞ തൃശൂര്‍ സ്വദേശിയായ ലളിതയെത്തിയപ്പോള്‍ പ്രതിഷേധമുയര്‍ന്നു.ഭക്തര്‍ കൂട്ടമായി നടപ്പന്തലിലേക്ക് എത്തി. ഈ സമയം പോലീസ് സന്നിധാനത്ത്നിന്ന് പിന്‍വലിഞ്ഞ് അക്രമത്തിന് അവസരം ഒരുക്കി.
പിന്നെ കണ്ടത് ശരണമന്ത്രങ്ങളോടെ സന്നിധാനം ഭക്തര്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ്. പതിനെട്ടാം പടിക്ക് ഭക്തര്‍ കാവല്‍ നിന്നു. ഇരുമുടിക്കെട്ടേന്തിയവരെ പതിനെട്ടാം പടിയില്‍ സഹായിക്കാന്‍ ഭക്തര്‍ തന്നെ മുന്നിട്ടിറങ്ങി. ലളിതയ്ക്ക് 52 വയസ്സെന്ന് തെളിഞ്ഞതോടെ ആചാര സംരക്ഷണത്തിനെത്തിയ അമ്മമാര്‍ തന്നെ ലളിതയെ ദര്‍ശനത്തിന് സഹായിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ പോലീസ് ഹൈന്ദവസംഘടനകളുടെ സഹായം അഭ്യര്‍ഥിച്ചു. നേതാക്കള്‍ ഇടപെട്ടതോടെ ഒറ്റനൂലില്‍ കോര്‍ത്ത മാലപോലെ ഭക്തര്‍ ശാന്തരായി. പിന്നീട് കണ്ടത് പത്ത് മണിക്കൂര്‍ നീണ്ട ഭജനയാണ്.
പമ്പയിലും മരക്കൂട്ടത്തും നടപ്പന്തലിലും സന്നിധാനത്തുമെല്ലാം അയ്യപ്പകീര്‍ത്തനങ്ങള്‍ മുഴങ്ങി. പടിപൂജയും ഹരിവരാസനവും പാടി അയ്യപ്പ സന്നിധി അടയ്ക്കുന്നവരെ ഭക്തര്‍ ശബരിമലയ്ക്ക് കാവലിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: