തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കത്തിനിടെ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മധുരയിലേക്ക് കടന്നതായി സൂചന. ഇയാളെ പിടികൂടാന്‍ അന്വേഷണസംഘം മധുരയിലേക്ക് പുറപ്പെട്ടു. അതേസമയം കേസില്‍ അന്വേഷണ സംഘം വിപുലപ്പെടുത്തിയിട്ടുണ്ട്. 10 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിന്‍കരയില്‍ റോഡിലെ തര്‍ക്കത്തെ തുടര്‍ന്ന് ഡിവൈഎസ്പി യുവാവിനെ കാറിന് മുന്നിലേക്ക് പിടിച്ച് തള്ളി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എന്നാല്‍ ഹരികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു.
കൊടങ്ങാവിളയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കാവുവിള സ്വദേശി സനല്‍കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. ഇലക്ട്രീഷ്യനായിരുന്നു സനല്‍. ഭാര്യയും രണ്ടു മക്കളുമുണ്ട്. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു.
വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ടെന്ന് ദൃക്സാക്ഷികള്‍ ആരോപിക്കുന്നു. എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.സനലിനെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ ഡിവൈഎസ്പി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
ജീവനുണ്ടായിരുന്ന സനലിനെ ആംബുലന്‍സില്‍ പൊലീസ് നെയ്യാറ്റിന്‍കര സ്റ്റേഷനിലേക്കാണ് ആദ്യം കൊണ്ട് പോയതെന്നും നാട്ടുകാര്‍ പറയുന്നു. ഇതോടെ ഡിവൈഎസ്പിക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ട് നാട്ടുകാര്‍ രാത്രി റോഡ് ഉപരോധിച്ചിരുന്നു. സമീപത്തെ കടയിലെ സിസിടിവിയില്‍ നടന്നതെല്ലാം പതിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: