നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി ബി. ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ചു മരിച്ച കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്. ഉന്നത ഉേദ്യാഗസ്ഥന് ഉള്‍പ്പെട്ടതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന റൂറല്‍ എസ്പി പി. അശോക് കുമാറിന്റെ ശുപാര്‍ശ അംഗീകരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആരെന്ന് ഇന്ന് തീരുമാനിക്കും.
ഒളിവില്‍ പോയ ഡിവൈഎസ്പി ഹരികുമാറിനായി പോലീസ് ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. ഡിവൈഎസ്പി ഹരികുമാറിനെ സംരക്ഷിക്കാന്‍ ഉന്നതതലത്തില്‍ നീക്കം നടക്കുന്നതായുളള വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും പാസ്പോര്‍ട്ട് കണ്ടെത്താനുമുള്ള അന്വേഷണ സംഘത്തിന്റെ തിരക്കിട്ട നീക്കം.
പോലീസ് ഒത്തുകളിക്കുന്നുവെന്നു മരിച്ച സനലിന്റെ ഭാര്യ വിജിയും അമ്മ രമണിയും ആരോപിച്ചു. ഏഴു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രതി സംസ്ഥാനം വിട്ടിരിക്കാമെന്ന നിഗമനത്തില്‍ ഒരു സംഘം കേരളത്തിന് പുറത്തും അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍, പ്രതിക്ക് മുന്‍കൂര്‍ ജാമ്യത്തിന് സൗകര്യമൊരുക്കുകയാണ് സിപിഎമ്മും ഉന്നത ഉദ്യോഗസ്ഥരുമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
കൊലപാതകത്തിനു ശേഷം ഡിവൈഎസ്പി ഹരികുമാര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയതായും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ കണ്ടതായും ആരോപിച്ച് ബിജെപി രംഗത്തെത്തി. പോലീസ് അസോസിയേഷന് നേതാക്കള്‍ക്കൊപ്പം ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ഹരികുമാര്‍ പാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തിയായിരുന്നു. ഇയാളെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇയാള്‍ക്ക് അനാശാസ്യബന്ധമുണ്ടെന്ന് ആരോപിച്ച് ഡിജിപി മുമ്പാകെ പരാതിയുമെത്തിയിട്ടുണ്ട്.
ഇതിനിടെ ഹരികുമാറിനെ അറസ്റ്റ് ചെയ്യുക, സനലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊടങ്ങാവളയില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്കി. സംഭവസ്ഥലത്തുനിന്ന് ഡിവൈഎസ്പി ഹരികുമാറിനെ രക്ഷിച്ച കൊടുങ്ങാവിള സ്വദേശി ബിനുവും ഒളിവിലാണ്. ഡിവൈഎസ്പിയെ രക്ഷിക്കാന്‍ ഉപയോഗിച്ച കാറും ഇതുവരെ കണ്ടെത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: