മാധ്യമരംഗത്ത് ചില പത്രങ്ങളെങ്കിലും നടത്തുന്ന അസാമാന്യമായ, നീതിനിര്‍വഹണ ബോധത്തോടെയുള്ള പ്രവര്‍ത്തനം തികച്ചും അഭിനന്ദാര്‍ഹമാണ്.
ഒറ്റയാള്‍ പോരാട്ടം എന്ന് പറഞ്ഞാലും തെറ്റില്ല. കാരണം, മറ്റ് ചില പത്ര, ടിവി മാധ്യമങ്ങളില്‍ കാണുന്ന വാര്‍ത്തകള്‍ ആരെയോ സന്തോഷിപ്പിക്കുന്നതിനോ അവര്‍ക്കു വിടുപണി ചെയ്യുന്നതിനാണോ എന്ന് പൊതുജനം സംശയിക്കുന്നു. വാര്ത്താസംസ്കരണ കേന്ദ്രം എന്ന് ഇവരെ വിശേഷിപ്പിച്ചാലും തെറ്റില്ല.
പൊതുജനങ്ങള്‍ തങ്ങളുടെ വിവേകബുദ്ധി ഉപയോഗിച്ചു തുടങ്ങി എന്ന് തന്നെ പറയണം. ജനം ടിവിക്കുണ്ടായ റേറ്റിംഗ് മുന്നേറ്റം അതിനു ഉദാഹരണമാണ്. ‘പൊതുജനം കഴുതകളാണ്’ എന്ന പ്രയോഗം മാറ്റാന്‍ സമയമായിരിക്കുന്നു. കണ്ണും കാതും മനസ്സും ഒരു പോലെ പ്രവര്‍ത്തനക്ഷമമാക്കി നമ്മുടെ പത്രവായനക്കാരും ടിവി പ്രേക്ഷകരും. നുണകള്‍ മാത്രം പടച്ചുവിട്ടു, ജനങ്ങളുടെയിടയില്‍ ആശങ്കയും പരിഭ്രാന്തിയും പരത്താന്‍ മാത്രമായി നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ എന്ന് അവകാശപ്പെടുന്നവര്‍ അധഃപതിച്ചു കഴിഞ്ഞു. അതിനു അവര്‍ക്കു വ്യകതമായ രാഷ്ട്രീയ, സാമ്പത്തിക, താല്പര്യങ്ങളും ഉണ്ടാകാം.
എന്തിനും ഏതിനും മോദിയെയും ബിജെപിയെയും ചേര്‍ത്ത് കുറ്റം പറയാനും, ‘മോദി’ ഭാരതം കണ്ട അതിശക്തനും നീതിയുക്തനുമായ പ്രധാനമന്ത്രിയെ അവഹേളിക്കുന്നതിലും ആനന്ദം കണ്ടെത്തുന്നു ഇക്കൂട്ടര്‍. അന്തിച്ചര്‍ച്ചകളില്‍ മോദി വിരുദ്ധരെ തിരഞ്ഞുപിടിച്ചു കേന്ദ്രത്തിനെതിരെ ഘോരഘോരം ശബ്ദമുയര്‍ത്താനും ഇവര്‍ മത്സരിക്കുന്നു. പക്ഷേ ജന്മഭൂമി പത്രവും ജനം ടിവിയും തങ്ങളുടെ ദൗത്യം വളരെ സത്യസന്ധമായി നിറവേറ്റുന്നു എന്ന് നിസ്സംശയം പറയാം. ശബരിമല വിഷയത്തില്‍ ഇത്തരം നിലപാടുകളും വാര്‍ത്തകളും മാത്രമായിരുന്നു സത്യം എന്ന് ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞു. സത്യത്തിനും നീതിക്കും വേണ്ടിയുള്ള നിങ്ങളുടെ പോരാട്ടത്തിന് എല്ലാ ബഹുജന പിന്തുണയും ഉണ്ടായിരിക്കും.
വി.ആര്. ശശിധരന് ഉണ്ണിത്താന്, വടുതല
ഈ തിരക്കഥ 2007-ലേത്
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു എന്ന വാദം അടിസ്ഥാന രഹിതവും ആചാരവിരുദ്ധവുമാണ്. വാര്‍ഡ്, കോര്‍ണര്‍ എന്നിവര്‍ ചേര്‍ന്ന് രചിച്ച ‘സര്‍വേ ഓഫ് ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചി’ എന്ന ഗ്രന്ഥത്തില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. 1982, 1986, 1990 എന്നീ വര്‍ഷങ്ങളില്‍ സ്ത്രീകള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്നിരുന്നു. ദേവസ്വം കമ്മീഷണര്‍ അടക്കമുള്ളവര്‍ അധികാര തണലില്‍ നടത്തിയ ഈ ആചാര ലംഘനമാണ് പിന്നീടു ഹൈക്കോടതി വിധിയിലൂടെ 1991ല്‍ പൂര്‍ണമായും പത്തിനും അന്പതിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇടയായത്. അതിനു ശേഷം ദേവസ്വവും പോലീസും പ്രായം പരിശോധിച്ചതിനു ശേഷം മാത്രമേ സ്ത്രീകളെ ക്ഷേത്രത്തിലേക്ക് കടത്തി വിട്ടിരുന്നുള്ളൂ. പിന്നീടു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണു ഈ വിധിയെ ചോദ്യം ചെയ്തു പൊതുതാല്പര്യ ഹര്‍ജി നല്‍കിയത്.
2007 ല്‍ സര്‍ക്കാര്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂലം ഇത് ശരിവക്കുന്നതാണ്. മാത്രമല്ല ക്ഷേത്രഭരണം നിക്ഷിപ്തമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വനിതാ അംഗത്തെ ആദ്യമായി നിയമിച്ചത് തന്നെ ഈ വിധി മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു നടപടി ആയിരുന്നു.
പോലീസ് ഭക്തരെ ഓടിച്ചിട്ട് തല്ലുന്നതും വാഹനങ്ങള്‍ നശിപ്പിച്ചതും കോടതിയുടെ വിമര്‍ശനത്തിനു ഇടയാക്കി. ഇവര്‍ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശവും നല്കി. ക്ഷേത്ര കാര്യങ്ങളില്‍ ഇടപെടരുത് എന്ന ഹൈക്കോടതി വിധി തന്നെ സര്‍ക്കാരിനു നല്കിയ തിരിച്ചടിയാണ്. അയ്യപ്പഭക്തരെ മുഴുവന്‍ ആര്‍എസ്എസ്, ബിജെപിക്കാരായി ചിത്രീകരിച്ചു പിന്തിരിപ്പിക്കാന് നടത്തിയ ശ്രമങ്ങളും ഭക്തര്‍ ഒറ്റക്കെട്ടായി പരാജയപ്പെടുത്താന്‍ കഴിഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ വരുതിയില്‍ നിറുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞെങ്കില്‍ ബോര്‍ഡിനു ജീവനക്കാര്‍ക്ക് ശമ്പളം സര്‍ക്കാര്‍ ഗ്രാന്‍ഡായി നല്‍കേണ്ട അവസ്ഥ സംജാതമാകും എന്നുകൂടി ഓര്‍ത്താല്‍ നന്നായി. തന്ത്രിയെയും പന്തളം കൊട്ടാരത്തെയും എന്‍എസ്എസ് അടക്കമുള്ള ഹിന്ദു സംഘടനകളെയും ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഭക്തരെ സര്‍ക്കാരില്‍ നിന്ന് അകറ്റാനെ സഹായിക്കുകയുള്ളൂ. വിശ്വാസ സംരക്ഷണം ഭരണഘടനാ വാഗ്ദാനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. അത് ആചാരസംരക്ഷണത്തിന്റെ ഭാഗമായി നിലനിര്‍ത്തി ശബരിമലയെ സംരക്ഷിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇനിയെങ്കിലും തയ്യാറാകണം.
രാജഗോപാല്‍. പി.കെ, ഇടക്കുളങ്ങര
പ്രതികരിക്കാൻ ഇവിടെ എഴുതുക: