സന്നിധാനം: ദര്‍ശനത്തിനെത്തുന്ന മാളികപ്പുറങ്ങള്‍ക്ക് സുരക്ഷയുറപ്പാക്കാനെത്തിച്ച വനിതാ പോലീസുകാര്‍ ‘സ്വരക്ഷ’ തേടി പോയപ്പോള്‍ തകര്‍ന്നത് സര്‍ക്കാര്‍, പോലീസ് ഗൂഢാലോചന. എന്തുവില കൊടുത്തും യുവതികളെ സന്നിധാനത്തെത്തിച്ച് ദര്‍ശനം നടത്തിക്കുമെന്ന സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാനാണ് 50 തികഞ്ഞ വനിതാ പോലീസുകാരെ ശബരിമലയിലെത്തിച്ചത്. മാധ്യമങ്ങള്‍ ചരിത്ര സംഭവമായി വിലയിരുത്തിയ നിലപാടായിരുന്നു ഇത്.
ആറിന് രാവിലെ ദര്‍ശനത്തിനെത്തിയ തൃശൂര്‍ സ്വദേശിനിക്കും മറ്റ് മാളികപ്പുറങ്ങള്‍ക്കും സുരക്ഷയൊരുക്കാനാകാതെ ആള്‍ക്കൂട്ടം കണ്ട് ഇവര്‍ പകച്ചു നിന്നു. സന്നിധാനത്ത് യുവതിയെത്തിയെന്ന അഭ്യൂഹത്തെതുടര്‍ന്ന് ഭക്തര്‍ ഓടിക്കൂടിയപ്പോള്‍ മാളികപ്പുറങ്ങള്‍ക്ക് സംരക്ഷണം നല്കാനെത്തിയവരുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍..!
ദര്‍ശനത്തിനെത്തിയവരുടെ അടുത്തേക്ക് ഭക്തരായ സ്ത്രീകളെത്തിയപ്പോള്‍ തടയാനാകാതെ പുരുഷപോലീസുകാര്‍ വിഷമിച്ചു. ഈ സമയത്ത് വനിതാപോലീസ് സംഘം വിശ്രമമുറിക്കരികിലായി മാറി നില്ക്കുന്നുണ്ടായിരുന്നു. വനിതാപോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയ്ക്ക് വില കൊടുക്കേണ്ടിവന്നത് സാധാരണക്കാരായ ഭക്തര്‍. തിക്കിലും തിരക്കിലും പരിക്കേറ്റെന്ന് അവകാശപ്പെട്ട് ലളിത പോലീസില്‍ പരാതി നല്കി. സംരക്ഷണം നല്കാനാകാതെ നാണംകെട്ട പോലീസ് 200 ഭക്തര്‍ക്കെതിരെ കേസെടുത്തു.
വലിയ നടപ്പന്തലില്‍ ഈ പ്രശ്നങ്ങളുണ്ടാകുന്ന സമയത്തൊന്നും വനിതാ പോലീസ് അവിടെയെത്താന്‍ കൂട്ടാക്കിയില്ല. അവസാനം ലളിതയടക്കമുള്ള മാളികപ്പുറങ്ങളെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ കരവലയത്തില്‍ സുരക്ഷ നല്കി ദര്‍ശനത്തിനെത്തിച്ചു. പ്രശ്നങ്ങള്‍ ആരംഭിച്ച് അരമണിക്കൂറിന് ശേഷമാണ് വനിതാപോലീസ് സംഘം പതിനെട്ടാംപടിക്ക് അടുത്തെത്തുന്നത്. ദര്‍ശനത്തിനായി പ്രത്യേക വഴിയിലൂടെ പ്രവേശിച്ച മാളികപ്പുറങ്ങളുടെ പുറകില്‍ മാത്രമാണ് ഈ സംഘത്തിന് സന്നിധാനത്ത് കയറാനായത്. പ്രായത്തിന്റെ ശാരീരിക വിഷമതകള്‍ നേരിടുന്ന ഇവരില്‍ എട്ട് സിഐ റാങ്കിലുള്ളവരും ഏഴ് എസ്ഐമാരുമാണുണ്ടായിരുന്നത്. ഇക്കാര്യത്തെക്കുറിച്ചടക്കമുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മൗനമായിരുന്നു ഉത്തരം. മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് വനിതാപോലീസ് സംഘത്തെ സന്നിധാനത്തെത്തിച്ചത്.
മാളികപ്പുറങ്ങള്‍ക്ക് എല്ലാ സുരക്ഷാ സഹായവും നല്‍കുമെന്ന് പറഞ്ഞെത്തിയവര്‍ ചെയ്തതാകട്ടെ സന്നിധാനം ചുറ്റിക്കാണുക മാത്രം. അടച്ചിട്ട നടയ്ക്ക് മുന്നില്‍ ക്ഷമാപണം നടത്തി പ്രാര്‍ത്ഥിക്കുന്ന സംഘാഗങ്ങളുടെ ചിത്രം കഴിഞ്ഞ ദിവസം ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഐജി അജിത് കുമാറിനായിരുന്നു ഇവരുടെ ചുമതല. ശബരിമലയിലെ ഡ്യൂട്ടി അടിച്ചേല്‍പ്പിച്ചതിലുള്ള അമര്‍ഷം വനിതാപോലീസ് ക്യാമ്പില്‍ പുകയുന്നുണ്ട്. അതിനിടയിലാണ് സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ച്ച വരുത്തിയ നടപടി ചര്‍ച്ചയാകുന്നത്. നടതുറക്കുന്നതിന് ഒരു ദിവസം മുമ്പ് പമ്പയിലെത്തിയ നൂറിലധികം യുവതികളായ പോലീസുകാരികള്‍ സുരക്ഷ ചുമതലകളൊന്നും വഹിക്കാതെ ലാത്തിയുമേന്തി നിന്നതെന്തിനെന്ന ചോദ്യവുമുയരുന്നുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ച മറക്കാനാണ് ഭക്തര്‍ക്കെതിരെ കേസെടുക്കുന്നതെന്ന് ആചാര്യ സംരക്ഷണ സമിതി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: