തിരുവനന്തപുരം: ദേവികുളം സബ് കലക്ടര്‍ വി.ആര്. പ്രേംകുമാറിനെ ശബരിമല അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആയി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ശബരിമല ഉത്സവവുമായി ബന്ധപ്പെട്ട് ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലുളള എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ചുമതല പ്രേംകുമാറിനായിരിക്കും. ആദ്യമായാണ് ശബരിമല ഉത്സവവുമായി ബന്ധപ്പെട്ട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിനെ സര്‍ക്കാര്‍ നിയമിക്കുന്നത്. ഇതുവരെ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും ഓഫീസിനുമായിരുന്നു ചുമതല. ശബരിമലയിലെ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാരിന്റെ പുതിയ നീക്കം.
ഐടി മിഷന് ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവുവിനെ കോഴിക്കോട് കലക്ടറായി മാറ്റി നിയമിച്ചു. കോഴിക്കോട് കളക്ടര്‍ യു.വി. ജോസിനെ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചു. തലശ്ശേരി സബ് കളക്ടര്‍ എസ്. ചന്ദ്രശേഖറിനെ എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയ്നിംഗ് ഡയറക്ടറായി നിയമിച്ചു. കേരള അക്കാദമി ഫോര്‍ സ്കില്‍ ആന്‍ഡ് എക്സലന്‍സ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലകൂടി അദ്ദേഹം വഹിക്കും. കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് തിരിച്ചുവന്ന ആനന്ദസിംഗിനെ കെഎസ്ടിപി പ്രൊജക്ട് ഡയറക്ടറായി നിയമിച്ചു. ഫുഡ് സേഫ്റ്റി കമ്മീഷണര്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നീ അധിക ചുമതലകള്‍ കൂടി ആനന്ദസിംഗ് വഹിക്കും. അവധി കഴിഞ്ഞ് തിരിച്ചുവന്ന അഫ്സാന പര്‍വീണിനെ ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. ഭവനനിര്‍മാണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സിപിഎംയു ഡയറക്ടര്‍ എന്നീ അധിക ചുമതലകള്‍ അഫ്സാന വഹിക്കും.
കൊല്ലം സബ് കളക്ടര്‍ എസ്. ചിത്രയെ കേരള സ്റ്റേറ്റ് ഐടി മിഷന് ഡയറക്ടറായി നിയമിച്ചു. ഐകെഎം ഡയറക്ടര്‍, ഇ-നിയമസഭ നോഡല്‍ ഓഫീസര്‍ എന്നീ അധിക ചുമതലകള്‍ അവര്‍ വഹിക്കും. തൃശ്ശൂര്‍ സബ് കളക്ടര്‍ രേണു രാജിനെ ദേവികുളം സബ് കളക്ടറായി മാറ്റി നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: