കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 71 കുഷ്ഠരോഗ കേസുകള്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്. ഇനിയും തിരിച്ചറിയപ്പെടാത്ത കേസുകള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് പള്‍സ് പോളിയോ മാതൃകയില്‍ സംസ്ഥാനത്ത് കണ്ണൂര്‍ ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ ഡിസംബര്‍ അഞ്ചു മുതല്‍ 18 വരെ കുഷ്ഠരോഗ നിര്‍ണയ കാമ്പയിന് നടക്കും.
2018-19 വര്‍ഷത്തില്‍ ഇതുവരെ കണ്ടെത്തിയ 34 കേസുകളില്‍ 22 പുരുഷന്മാരും, 12 സ്ത്രീകളുമാണ്. 18 കേസുകള്‍ തീവ്രത കുറഞ്ഞതും 16 എണ്ണം തീവ്രത കൂടിയതുമാണ്. രണ്ട് കുട്ടികളും കാഴ്ച വൈകല്യമുള്ള മൂന്ന് പേരും അതിഥി തൊഴിലാളികളായ ഏഴ് പേരും ഇതില്‍ ഉള്‍പ്പെടും. 2017-18 വര്‍ഷത്തിലെ 37 കേസുകളില്‍ ആണ് 22, പെണ് 15 എന്നിങ്ങനെയാണ്. കേരളത്തില്‍ പുതിയ കുഷ്ഠരോഗ കേസുകള്‍ കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടെ കുറയുമ്പോഴും കുട്ടികളിലെ കേസുകളും അംഗഭംഗം വരുന്ന കേസുകളും ദേശീയ നിലവാരത്തോടൊപ്പം ഉയര്‍ന്നു നില്ക്കുന്നു.
കുഷ്ഠരോഗം കേരളത്തിലില്ലെന്ന തെറ്റിദ്ധാരണ ഡോക്ടര്‍മാര്‍ക്കിടയില്‍ പോലും നിലനില്‍ക്കുമ്പോഴാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചികിത്സിച്ച് പൂര്‍ണമായി ഭേദമാക്കാവുന്ന രോഗമായിട്ടും രോഗത്തെക്കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണയും മാറ്റിനിര്‍ത്തലും തുടരുന്നുണ്ട്. ഇത് ഇല്ലാതാക്കാന്‍ വിപുലമായ ബോധവത്കരണമാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
കാമ്പയിനിന്റെ ഭാഗമായി ആശ വര്ക്കര്മാരടങ്ങുന്ന പരിശീലനം ലഭിച്ച രണ്ടംഗ സംഘം എല്ലാ വീടുകളും സന്ദര്‍ശിച്ച് രണ്ട് വയസ്സുള്ള കുട്ടികള്‍ ഒഴികെ എല്ലാവരേയും പരിശോധിക്കും. സ്കൂളുകളിലും അങ്കണവാടികളിലും അധ്യാപകര്‍ക്ക് പരിശീലനം നല്കി വിദ്യാര്‍ഥികളുടെ പരിശോധനയും നടത്തും.
ജില്ലയിലെ 612,157 വീടുകള്‍, 2762145 പേര് എന്നതാണ് കാമ്പയിനിന്റെ ലക്ഷ്യം. ഇതിനായി 2377 ടീമുകള്‍ പ്രവര്‍ത്തിക്കും. ഡിസംബര്‍ അഞ്ചു മുതല്‍ 18 വരെ വീട് വീടാന്തരമുള്ള സര്‍വേ നടക്കും.
ഇതുസംബന്ധിച്ച യോഗത്തില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. ഡിഎംഒ ഡോ.കെ.നാരായണ നായ്ക്, ഡോ.കെ.വി.ലതീഷ്, ഡോ. സതീശന് ബാലസുബ്രഹ്മണ്യന്, ഡോ.വി.കെ.രാജീവന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: