കണ്ണൂര്‍: ഓട്ടിസം ബാധിച്ച കുട്ടിയുടെ ചെവി മുറിഞ്ഞ സംഭവത്തില്‍ ദുരൂഹതയുള്ളതായി സഹോദരന്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സ്കൂള്‍ അധികൃതര്‍ മനുഷ്യാവകാശ ലംഘനമാണ് നടത്തിയതെന്നും സഹോദരന് കെ.പി.മൂസ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നീതി ലഭിച്ചില്ലെങ്കില്‍ കലക്ടറേറ്റിന് മുന്നില്‍ കുടുംബാംഗങ്ങള്‍ നിരാഹാര സമരം നടത്തുമെന്നും സഹോദരന് വ്യക്തമാക്കി.
കഴിഞ്ഞ മാസം 26 നാണ് സംഭവം നടന്നത്. സ്കൂള്‍ ബസില്‍ നിന്നും മുഹ്സീനയുടെ ചെവി മുറിഞ്ഞുപോയതാണെന്നാണ് ബഡ്സ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ തങ്ങളുടെ അന്വേഷണത്തില്‍ ചെവി മുറിച്ചതാണെന്ന സൂചനയാണ് ലഭിക്കുന്നതെന്നും സഹോദരന് പറയുന്നു. സ്കൂളില്‍ നിന്ന് ഇടക്കിടക്ക് ഇത്തരത്തിലുള്ള മുറിവുണ്ടാകാറുണ്ട്. കത്തികൊണ്ടോ ബ്ലേഡു കൊണ്ടോ മുറിക്കാതെ ചെവി ഇത്തരത്തില്‍ മുറിഞ്ഞു പോകില്ല. ചെവി മുറിഞ്ഞിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ സ്കൂള്‍ അധികൃതര്‍ തയ്യാറാകാത്തത് ഗുരുതര വീഴ്ചയാണ്. സംഭവത്തില്‍ ആയയെ സസ്പെന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ക്ലാസ് അധ്യാപികക്കെതിരേയും പ്രിന്സിപ്പാളിനെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഇതു സംബന്ധിച്ച് പഴയങ്ങാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സഹോദരന് പറഞ്ഞു. ജംഷീര്‍ ആലക്കോട്, പി.വി.സമീഹ്, സഫ്വാന് പിലാത്തറ, തസ്ലീം അടിപ്പാലം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: