ഇടുക്കി: കൊട്ടാക്കമ്പൂരിലെ വിവാദഭൂമി കൈയേറ്റത്തില്‍ ഹിയറിങ് നടക്കുന്നതിനിടെ ദേവികുളം സബ്കളക്ടറെ സ്ഥലം മാറ്റിയതിന് പിന്നില്‍ ഉന്നത ഗൂഢാലോചന. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് സബ് കളക്ടര്‍ വി.ആര്. പ്രേംകുമാറിനെ മാറ്റിയുള്ള തീരുമാനം വരുന്നത്. ശബരിമല വിഷയം കത്തിനില്‍ക്കെ ഇതിന്റെ മറപിടിച്ചായിരുന്നു മികവ് തെളിയിച്ച ഉദ്യോഗസ്ഥന്റെ സ്ഥാനചലനം. ശബരിമലയുടെ ക്രമസമാധാനത്തിന്റെ പ്രത്യേക ചുമതലയുള്ള അഡി. ഡിസ്ട്രിക് മജിസ്ട്രേറ്റായാണ് പ്രേംകുമാറിനെ മാറ്റിയത്.
2017 നവംബര്‍ 11ന് ആണ് ഇടുക്കി എംപി ജോയിസ് ജോര്‍ജിന്റെ പട്ടയം ദേവികുളം സബ്കളക്ടര്‍ വ്യാജമെന്ന് കണ്ടെത്തി റദ്ദാക്കിയത്. സംഭവത്തില്‍ വ്യാജ മുക്ത്യാര്‍ സംഘടിപ്പിച്ച് കൈയേറ്റ ഭൂമിക്ക് പട്ടയമുണ്ടാക്കിയതിന് ജോയിസ് ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കേസുമെടുത്തു. 2001 സപ്തംബര്‍ ഏഴിനാണ് എംപിക്കും കുടുംബത്തിനും 28 ഏക്കറിന്റെ പട്ടയം ലഭിച്ചത്. ഈ സമയങ്ങളിലൊന്നും ഭൂമി പതിവ് കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ലെന്നും കണ്ടെത്തിയതോടെയാണ് നടപടിയുണ്ടായത്.
ഭൂമി പതിവ് കമ്മിറ്റി പോലും അറിയാതെ എട്ട് പേര്‍ക്കാണ് ഇത്തരത്തില്‍ അതിവേഗം പട്ടയം നല്‍കിയതെന്നും പ്രേംകുമാറിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. സംഭവം ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കെ ജോയിസ് ജോര്‍ജ് നല്കിയ അപ്പീലില്‍ ഇടുക്കി മുന്‍ കളക്ടര്‍ ജി.ആര്. ഗോകുല്‍ കേസില്‍ വാദം കേള്‍ക്കാന്‍ സബ് കളക്ടറോട് നിര്‍ദ്ദേശിച്ചിരുന്നു.
ഇതുപ്രകാരം ജോയ്സ് ജോര്‍ജ് എംപി, അനൂപ് ജോര്‍ജ്, മേരി ജോര്‍ജ്, രാജീവ് ജ്യോതിഷ് ജോര്‍ജ്, ജിസ എന്നിവര്‍ക്ക് നോട്ടീസ് അയച്ചു, ഹിയറിങ് നടത്തി ഒന്നാമത്തെ ഹിയറിങ്ങിനിടെ ഭൂമിയുടെ യഥാര്‍ഥ ഉടമകളെ ഹാജരാക്കണമെന്ന് സബ് കളക്ടര്‍ ഉത്തരവിട്ടെങ്കിലും അവരും ഹാജരായില്ല. പിന്നീട് ജോയിസ് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ഹൈക്കോടതി ലാന്‍ഡ് റവന്യൂ കമ്മീണറുടെ തീര്‍പ്പുണ്ടാകുന്നതുവരെ ഈ കേസില്‍ ദേവികുളം സബ് കളക്ടറുടെ എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടു. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കേസിലെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് സ്ഥലംമാറ്റം. മുന്‍പ് ഇവിടെ സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമനെയും ഭൂമാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സ്ഥലംമാറ്റിയത്. 2017 ജൂലൈ 21ന് ചുമതലയേറ്റ വി.ആര്. പ്രേകുമാര്‍ ഇദ്ദേഹത്തിന്റെ പാത പിന്തുടര്ന്ന് കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തിരുന്നു.
സബ് കളക്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് താന്‍ മൂന്ന് തവണ കത്ത് നല്‍കിയിരുന്നതായി ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനും വ്യക്തമാക്കി. അതേസമയം, സംഭവത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചില്ലെന്നും ഭൂമി വിഷയത്തില്‍ ഹിയറിങ് നടത്തിവരികയാണെന്നുമാണ് സബ് കളക്ടറുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഭരണത്തലപ്പത്തുള്ള സിപിഎം നേതാക്കളും സിപിഐയുടെ റവന്യൂ മന്ത്രിയും ജോയ്സ് ജോര്‍ജ് എംപി ഭൂമി കൈയേറിയിട്ടില്ലെന്ന നിലപാടുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: