ആലപ്പുഴ: കുത്തകകള്‍ക്കെതിരെ പോരാടുന്നുയെന്ന് അവകാശപ്പെടുന്ന സംസ്ഥാന സര്‍ക്കാര്‍ നവകേരള നിര്‍മാണത്തിന്റെ മറവില്‍ വിദേശ കുത്തകകള്‍ക്ക് കടന്നുവരാന്‍ അവസരമൊരുക്കുന്നതായി ആക്ഷേപം. കെട്ടിടനിര്‍മാണ മേഖലയിലെ പെര്‍മിറ്റ് രംഗത്ത് അമേരിക്കന്‍ കോര്‍പ്പറേറ്റ് കമ്പനിക്ക് ഇടതുസര്‍ക്കാര്‍ അനുമതി നല്‍കിക്കഴിഞ്ഞു.
ഇതുവരെ സുവേഗ, സാകേതം തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ് വെയറുകളാണ് കെട്ടിടനിര്‍മാണ പെര്‍മിറ്റിന് ഉപയോഗിച്ചിരുന്നത്.
എന്നാല്‍ ഐബിഎംഎസ് (ഇന്റലിജന്‍സ് ബില്‍ഡിങ് പെര്‍മിറ്റ് മാനേജ്മെന്റ് സിസ്റ്റം) എന്ന പേരില്‍ ഓണ്‍ലെന്‍ ബില്‍ഡിങ് പെര്‍മിറ്റ് രംഗത്തേക്ക് സ്വകാര്യ ഏജന്‍സികള്‍ക്ക് കടന്നു വരാന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കി. ഇതിന്റെ ഭാഗമായി അമേരിക്കന്‍ കുത്തകക്കമ്പനിയുടെ ആട്ടോകാഡ് എന്ന സോഫ്റ്റ്വെയര് മാത്രമെ ഓണ്‍ലൈന്‍ ബില്‍ഡിങ് പെര്‍മിറ്റിന് ഉപയോഗിക്കാവൂ എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
മുപ്പതിലേറെ സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ നിലവിലുള്ള സാഹചര്യത്തിലാണ് അമേരിക്കന്‍ കമ്പനിക്ക് കെട്ടിട നിര്‍മാണ രംഗം തീറെഴുതുന്നതെന്നാണ് വിമര്‍ശനം.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും, മന്ത്രി തോമസ് ഐസക്കും ഉള്‍പ്പടെയുള്ളവര്‍ സ്വതന്ത്ര സോഫ്റ്റ് വെയറുകളുടെ പ്രചാരകരെന്ന് കൊട്ടിഘോഷിക്കുമ്പോഴാണ് ഇ.പി. ജയരാജന് കൈകാര്യം ചെയ്യുന്ന വ്യവസായ വകുപ്പിന് കീഴിലുള്ള ഐടി മിഷന് അമേരിക്കന്‍ കുത്തക കമ്പനിക്ക് പരവതാനി വിരിക്കുന്നത്.
നഗരസഭകളില്‍ വ്യത്യസ്ത പേരുകളില്‍ പദ്ധതി നടപ്പാക്കുന്നതിലും ദുരൂഹതയുണ്ട്. ഇതു സംബന്ധിച്ച് വിവിധ നഗരസഭകളില്‍ നടത്തിയ പരിശീലനങ്ങള്‍ എഞ്ചിനീയര്‍മാരും, സൂപ്പര്‍വൈസര്‍മാരും ബഹിഷ്ക്കരിച്ചിരുന്നു. ആട്ടോകാഡ് സോഫ്റ്റ് വെയറിന് 1,75,000 രൂപയാണ് വില. ഈ സാഹചര്യത്തിലാണ് അവരുടെ പ്രതിഷേധം. സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭം നടത്താനാണ് ലൈസന്‍സ്ഡ് എഞ്ചിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: