തിരുവനന്തപുരം: ബ്രൂവറി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം ഗവര്‍ണര്‍ നിരസിച്ചു. ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റെയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് തവണയാണ് കത്ത് നല്‍കിയത്.
കത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. ആരോപണം ഉയര്‍ന്നതിനാല്‍ ബ്രൂവറി അനുമതി റദ്ദാക്കിയെന്ന് സര്‍ക്കാര്‍ മറുപടി നല്കി. ബ്രൂവറികള്‍ക്കും ഡിസ്റ്റലറിക്കും നല്കിയ അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചു. അന്വേഷണം വേണ്ടെന്ന നിലപാട് ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ചെന്നിത്തലയുടെ ആവശ്യം ഗവര്‍ണര്‍ നിരാകരിച്ചത്. നിയമവിദഗ്ധരുമായി ആലോചിച്ച് മറ്റു മാര്‍ഗങ്ങള്‍ തേടുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: