തിരുവനന്തപുരം: ശബരിമലയിലെ പോലീസ് നടപടികളില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നു. തീവ്രസ്വഭാവമുള്ള ഹിന്ദുസംഘടനകള്‍ ശബരിമലയിലെത്തുമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നതായും അതിനാലാണ് വലിയ പോലീസ് സംഘത്തെ അവിടെ നിയോഗിച്ചതെന്നുമാണ് പത്തനംതിട്ട എസ്പി പി. നാരായണന് സര്‍ക്കാരിനു വേണ്ടി നല്കിയ സത്യവാങ്മൂലം.
എന്നാല്‍, കേന്ദ്രം നല്കിയ മുന്നറിയിപ്പ് ഇങ്ങനെയല്ല. തീവ്ര ഇടതു സംഘടനകള്‍ എത്തുമെന്നാണ് കേന്ദ്രം പറഞ്ഞിരുന്നത്. കേന്ദ്ര മുന്നറിയിപ്പില്‍ ഹിന്ദു സംഘടനകള്‍ അക്രമം നടത്തുമെന്ന് പറഞ്ഞിട്ടില്ല. ഹിന്ദു സംഘടനകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നു മാത്രമേ പറയുന്നുള്ളൂ.
ഹൈക്കോടതിയെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാനും അയ്യപ്പന്മാരെ കേന്ദ്രത്തിനെതിരെ തിരിച്ചുവിടാനുമുള്ള ഗൂഢനീക്കമാണ് പിണറായി സര്‍ക്കാര്‍ നടത്തിയത്. തുലാമാസ പൂജയ്ക്ക് നടതുറന്നപ്പോഴുണ്ടായ ഭക്തരുടെ പ്രതിഷേധം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ശ്രദ്ധയില്പ്പെട്ടിരിന്നു. ഇതനുസരിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കേരളത്തിലെത്തി. ശബരിമലയിലും സമീപ ജില്ലകളിലും സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തീവ്ര ഇടതു സ്വഭാവമുള്ളവര്‍ പ്രതിഷേധത്തിന്റെ മറവില്‍ ശബരിമലയില്‍ കടന്നുകൂടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗത്തിന് നിര്‍ദേശവും നല്കി. ഇതാണ് സംസ്ഥാനം വളച്ചൊടിച്ചത്.
ശബരിമലയില്‍ നക്സലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ കടന്നുകൂടാന്‍ അവസരം പാര്‍ത്തിരിക്കുകയാണ്. ഇത് ശരിവയ്ക്കുന്നതാണ് ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നപ്പോള്‍ അട്ടപ്പാടിയിലും സമീപ പ്രദേശങ്ങളിലും പ്രത്യക്ഷപ്പെട്ട മാവോയിസ്റ്റ് പോസ്റ്ററുകള്‍. ഇതേക്കുറിച്ചൊന്നും സത്യവാങ്മൂലത്തില്‍ പറയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: