സന്നിധാനം: ശബരിമലയില്‍ ചിത്തിര ആട്ടവിശേഷപൂജകള്‍ക്കിടെ ചൊവ്വാഴ്ചയുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാര്‍ ഗൂഢാലോചന. 1500ലധികം പോലീസുകാരെയും കമാന്‍ഡോകളെയും നിയോഗിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ മറവില്‍ സര്‍ക്കാര്‍തന്നെ കലാപത്തിന് കോപ്പുകൂട്ടുകയായിരുന്നു. അമ്പത്തിരണ്ട് വയസ്സുളള ഭക്തയെ തടഞ്ഞതിനും കൂടെവന്ന യുവാവിനെ ആക്രമിച്ചതിന് പിന്നിലും ഗൂഢാലോചനയെന്ന് വ്യക്തം. സംഘര്‍ഷത്തിനു വഴിയൊരുക്കി അതിന്റെ ഉത്തരവാദിത്തം ആര്‍എസ്എസിന്റെ ചുമലില്‍ കെട്ടിവയ്ക്കാനമായിരുന്നു സര്‍ക്കാര്‍ നീക്കം.
സന്നിധാനം, പതിനെട്ടാംപടി, നടപ്പന്തല്‍ എന്നിവിടങ്ങളെ പതിനെട്ട് പോയിന്റുകളായി തിരിച്ചാണ് പോലീസ് സുരക്ഷ ഒരുക്കിയത്. ഐജി എം.ആര്.അജിത്കുമാറിന്റെ നേതൃത്വത്തില്‍ നാല് എസ്പിമാരടക്കം 75 പോലീസുകാരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ പതിനെട്ടാം പടിയില്‍ ഭക്തരെ കയറ്റിവിടാന്‍ മാത്രം പന്ത്രണ്ട് പോലീസുകാര്‍. പടിക്ക് താഴെ ഒരു എഎസ്ഐയുടെ നേതൃത്വത്തില്‍ അഞ്ച് പോലീസുകാര്‍. നടപ്പന്തലില്‍ എസ്പിമാരുടെ നേതൃത്വത്തില്‍ മറ്റൊരുപോലീസ് സംഘം. കൂടാതെ സ്ത്രീകളുടെ സുരക്ഷയക്കായി സിഐ-എസ്ഐ റാങ്കിലുള്ള 15 വനിതാ പോലീസുകാരും. സായുധ കമാന്‍ഡോ സംഘത്തേയും സന്നിധാനത്ത് എത്തിച്ചിരുന്നു. എന്നിട്ടും പ്രായം സംശയിച്ച് ഭക്തര്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ നടപ്പന്തല്‍ മുതല്‍ സന്നിധാനം വരെയുള്ള പോലീസ് സാന്നിധ്യം നാമമാത്രമായിരുന്നു എന്നതാണ് ദുരൂഹം. വനിതാ പോലീസുകാര്‍ ആരും ഉണ്ടായില്ല. നടപ്പന്തലില്‍ ബഹളമുണ്ടായപ്പോള്‍തന്നെ പതിനെട്ടാം പടിയിലും പടിക്ക് താഴെയും നിന്ന പോലീസുകാര്‍ പിന്‍വലിഞ്ഞു. അതിനുശേഷമാണ് ഇരുമുടികെട്ടുമായി വന്നവരെ ഭക്തരുടെ നേതൃത്വത്തില്‍ കയറ്റിവിടുന്നത്. ആ സമയം മുഴുവന്‍ പടിക്കു മുകളിലും താഴെയും ചില പോലീസുകാര്‍ നോക്കി നില്കുന്നത് ഇന്നലെ ജന്മഭൂമി പ്രസിദ്ധീകരിച്ച ചിത്രങ്ങളില്‍ വ്യക്തമാണ്.
അമ്പത്തിരണ്ട് വയസ്സുള്ള ഭക്തയും സംഘവും പമ്പയും മരക്കൂട്ടവും കടന്നപ്പോഴൊന്നും ഉണ്ടാകാത്ത പ്രതിഷേധം നടപ്പന്തലില്‍ മാത്രം എങ്ങനെ ഉണ്ടായി എന്ന സംശയവും ഗൂഢാലോചനയുടെ ആക്കംകൂട്ടുന്നു. ഫേസ്ബുക്കിലടക്കം അയ്യപ്പനെ അവഹേളിച്ചതിനുശേഷവും എത്തിയ രഹ്നഫാത്തിമ, വനിതാ മാധ്യമ പ്രവര്‍ത്തകര്‍, കോഴിക്കോട് സ്വദേശി ബിന്ദു, നവംബര്‍ അഞ്ചിന് വൈകുന്നേരം പമ്പയില്‍ എത്തി മടങ്ങിയ അഞ്ജു എന്നിവരോടൊപ്പമൊക്കെ അവരവരുടെ ഭര്‍ത്താവോ പുരുഷന്മാരായ ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടായിരുന്നു. അവരെയാരേയും തടയുകയോ ആക്രമിക്കുകയോ ചെയ്തില്ല.
എന്നാല്‍ കഴിഞ്ഞദിവസം നടപ്പന്തലില്‍ പെട്ടെന്നൊരാള്‍ ബഹളം വയ്ക്കുകയും സ്ഥലത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുകയുമായിരുന്നു. ഭക്തയ്ക്കൊപ്പം വന്ന യുവാവ് ആക്രമിക്കപ്പെട്ടു. പോലീസുകാര്‍ കാവിയുടുത്ത് അയ്യപ്പവേഷത്തില്‍ ഭക്തര്‍ക്കിടയില്‍ കറങ്ങുന്ന വാര്‍ത്ത ചിത്രം സഹിതം ജന്മഭൂമി നല്‍കുകയും ചെയ്തിരുന്നു. കലാപം സൃഷ്ടിക്കാന്‍ വേണ്ടി ഭക്തര്‍ക്കിടയില്‍ ചിലര്‍ കയറിക്കൂടിയിട്ടുണ്ടെന്നും ജാഗ്രതവേണമെന്നും ശബരിമല കര്‍മസമിതി നേതാവ് വത്സന് തില്ലങ്കരി പറഞ്ഞതും ഈ ഗൂഢാലോചന മനസ്സിലാക്കിയാണ്.
സന്നിധാനം പോലീസ് സ്റ്റേഷന് മുന്നിലും മറ്റും പോലീസുകാര്‍ സംഘം ചേര്‍ന്ന് മാറിനില്‍ക്കുന്നതും വ്യക്തമാണ്. ഒന്നര മണിക്കൂറോളം സ്ഥലത്ത് അരക്ഷിതാവസ്ഥ ഉണ്ടായിട്ടും ഐജി സ്ഥലത്ത് എത്തിയില്ല. ഭക്തയെ ആക്രമിക്കുന്ന സാഹചര്യമുണ്ടാക്കി ഭീകരാവസ്ഥ സൃഷ്ടിക്കാനുള്ള പോലീസിന്റെയും സര്‍ക്കാരിന്റെയും ശ്രമമായിരുന്നു ഇതിനു പിന്നിലെന്ന് ഇവയെല്ലാം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: