ന്യൂദല്‍ഹി: ദീപാവലിക്ക് ശേഷം ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച വൈകിട്ട് തലസ്ഥാന നഗരിയാകെ പുകമൂടിയ അവസ്ഥയിലായിരുന്നു. പടക്കം പൊട്ടിക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും ആഘോഷങ്ങള്‍ നിര്‍ത്താന്‍ ജനങ്ങള്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വായു മലിനീകരണത്തിന്റെ തോത് വര്‍ദ്ധിച്ചത്.
ഞായറാഴ്ച അന്തരീക്ഷ ഗുണനിലവാര സൂചികയില്‍ മെച്ചപ്പെട്ട സ്ഥിതിയിലായിരുന്നു നഗരത്തിന്റെ അവസ്ഥ. എന്നാല്‍ ബുധനാഴ്ച രാത്രിയോടെ കാര്യങ്ങള്‍ മാറുകയായിരുന്നു. ഏഴുമണിക്ക് അന്തരീക്ഷ ഗുണനിലവാര സൂചിക 281 ലായിരുന്നു. എന്നാല്‍ 8 മണി ആകുമ്പോള്‍ ഇത് 291-യായും 10 മണിയോടെ 296-യായും വര്‍ദ്ധിച്ചു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ് പോലെ തന്നെയായിരുന്നു ദല്‍ഹിയിലെ മലിനീകരണ തോത് വര്‍ദ്ധിച്ചത്. തലസ്ഥാനത്ത് പലയിടത്തും മലിനീകരണ തോത് വളരെ മോശമായ അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ്. ദീപാവലിക്കും മറ്റ് ഉത്സവങ്ങള്‍ക്കും രാത്രി 8 മണി മുതല്‍ 10 മണി വരെ മാത്രമായിരുന്നു ആഘോഷങ്ങള്‍ക്ക് സുപ്രീംകോടതി അനുവദിച്ച സമയം. എന്നാല്‍ ഇതിനെ മറികടന്ന് പലയിടങ്ങളിലും 10 മണിക്ക് ശേഷവും വെടിക്കെട്ട് നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: