തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ നായകരായ കെ.കേളപ്പനും ടി. സുബ്രഹ്മണ്യന് തിരുമുമ്പിനും അവഗണന. സത്യഗ്രഹസ്മാരകത്തിന് കേളപ്പന്റെ പേരിടുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാരും നഗരസഭയും പാലിച്ചില്ല. ഏകെജിയുടെ പേരിലുള്ള കവാടത്തിന് സമീപം പുതുതായി നിര്‍മിച്ച ചെറിയ കവാടത്തിന് കെ. കേളപ്പന്റെ പേര് നല്കി അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തു. തിരുമുമ്പിനെ സിപിഎം ഭരണസമിതി പാടെ മറന്നു.
2006ലാണ് സത്യഗ്രഹസ്മാരകത്തിന്റെ തറക്കല്ലിട്ടത്. അന്ന് എകെജിയുടെ പേരില്‍ സ്മാരകം നിര്‍മിക്കാനായിരുന്നു തീരുമാനം. എതിര്‍പ്പ് കനത്തതോടെ കവാടത്തിന് എകെജിയുടെ പേരും സ്മാരകത്തിന് കെ. കേളപ്പന്റെ പേരും നല്‍കുമെന്ന് അന്നത്തെ ഇടത് സര്‍ക്കാരും ഗുരുവായൂര്‍ നഗരസഭയിലെ ഇടത് ഭരണസമിതിയും ഉറപ്പ് നല്‍കുകയായിരുന്നു. എകെജിയുടെ സ്മാരകമായി കൂറ്റന്‍ കവാടം നിര്‍മിച്ചെങ്കിലും സ്മാരകനിര്‍മാണം മുന്നോട്ട് പോയില്ല. സ്മാരകത്തിനായി നിര്‍ദേശിച്ച സ്ഥലത്ത് നേരത്തെയുണ്ടായിരുന്ന സ്റ്റേജ് നവീകരിച്ച് സത്യഗ്രഹസ്മാരകമാക്കാന് നഗരസഭ പിന്നീട് തീരുമാനിക്കുകയായിരുന്നു.
നവീകരണം പൂര്‍ത്തിയായ വേദിക്ക് പക്ഷേ കേളപ്പന്റെ പേര് നല്കാന് നഗരസഭയും സിപിഎം നേതൃത്വവും തയ്യാറായില്ല. ഇന്ന് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യുന്ന വേദിക്ക് ഗുരുവായൂര്‍ സത്യഗ്രഹസ്മാരകം എന്ന് മാത്രമാണ് പേര് നല്‍കിയിട്ടുള്ളത്. അതേസമയം സമരനായകനായിരുന്ന കെ. കേളപ്പനെ അവഗണിക്കുന്നത് ശക്തമായ എതിര്‍പ്പിനിടയാക്കുമെന്ന് മനസിലായതോടെ ആദ്യകവാടത്തിന് സമീപത്ത് തന്നെ തിരക്കിട്ട് പുതിയൊരു കവാടം നിര്‍മിച്ച് അതിന് കേളപ്പന്റെ പേര് നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ സ്മാരകത്തിന് രണ്ട് കവാടമായി. എകെജിയുടെ പേരില്‍ വലിയ കവാടവും കെ. കേളപ്പന്റെ പേരില്‍ ചെറിയ കവാടവും. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ ചരിത്രം അട്ടിമറിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നാണ് ആക്ഷേപമുയരുന്നത്. സത്യഗ്രഹത്തിന്റെ നായകനായിരുന്ന കെ. കേളപ്പനൊപ്പം ഒരു വളണ്ടിയര്‍ എന്ന നിലക്കാണ് അന്ന് കോണ്‍ഗ്രസുകാരനായിരുന്ന എകെജി പങ്കെടുത്തത്.
സത്യഗ്രഹത്തിന്റെ മറ്റൊരു നായകനായിരുന്ന സുബ്രഹ്മണ്യന് തിരുമുമ്പിനെ പാടെ വിസ്മരിക്കുകയും ചെയ്തു. സത്യഗ്രഹത്തിന് മുന്നോടിയായി പയ്യന്നൂരില്‍നിന്ന് ഗുരുവായൂരിലേക്ക് ജാഥ നയിച്ചത് തിരുമുമ്പായിരുന്നു. ജാഥയിലെ ഏറ്റവും പ്രായംകുറഞ്ഞ വളണ്ടിയര്‍ മാത്രമായിരുന്നു എകെജി. കോണ്‍ഗ്രസിലും തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച തിരുമുമ്പ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടുത്ത വിമര്‍ശകനായി പാര്‍ട്ടി വിടുകയായിരുന്നു. കെപിസിസി പ്രസിഡണ്ടായിരുന്ന കെ. കേളപ്പനാവട്ടെ പിന്നീട് അങ്ങാടിപ്പുറം തളി ക്ഷേത്ര സമരത്തിലും മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ സമരത്തിലും ആര്‍എസ്എസും ജനസംഘവുമായി കൈകോര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: