പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ ലൈംഗികപീഡന പരാതി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് ഡിവൈഎഫ്ഐ വനിതാനേതാവ് വീണ്ടും കേന്ദ്രനേതൃത്വത്തിന് പരാതി നല്കി. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കാണ് രണ്ടാമതും പരാതിയയച്ചത്.
പരാതിയില്‍ പാര്‍ട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായിട്ടും ഇതുവരെ നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് പരാതിക്കാരി കേന്ദ്രനേതൃത്വത്തെ സമീപിച്ചത്.
ശശി പാര്‍ട്ടി പരിപാടികളില്‍ സജീവമായതും അന്വേഷണകമ്മീഷന് അംഗം മന്ത്രി എ.കെ. ബാലനൊപ്പം വേദി പങ്കിട്ടതും വിവാദമായിരുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് സംശയാസ്പദമാണ്. മൊഴിയെടുപ്പ് പൂര്‍ത്തിയായി ഒരുമാസമായിട്ടും അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനു പിന്നില്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ്. പരാതിയില്‍ പറയുന്നു. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടെന്നും പരാതിയിലുണ്ട്.
കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് രണ്ടംഗ കമ്മീഷനെ നിയോഗിച്ച് മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി. പക്ഷെ തുടര്‍നടപടിയുണ്ടായില്ല. കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചനയുണ്ടെന്ന് ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കെജിഒഎ സെക്രട്ടറി ഡോ. നാസര്‍ ഉള്‍പ്പെടെ ചില നേതാക്കാള്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തു. പാര്‍ട്ടിപരിപാടികളില്‍ വിലക്കുണ്ടായിട്ടും പല പരിപാടികളിലും പ്രമുഖ നേതാക്കള്‍ക്കൊപ്പവും അന്വേഷണകമ്മീഷനൊപ്പവും ശശി വേദിപങ്കിട്ടു. ശശിയുടെ അധ്യക്ഷതയില്‍ ജില്ലാ കമ്മിറ്റി ചേര്‍ന്നു.
അന്വേഷണകമ്മീഷനംഗം എ.കെ. ബാലനുമായി ശശി മണിക്കൂറുകള്‍ ചര്‍ച്ച നടത്തി. ശശിയെ 21ന് ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ നടക്കുന്ന ജാഥയുടെ ക്യാപ്റ്റനായി തെരഞ്ഞെടുത്തതും പരാതിയില്‍ ഉന്നയിക്കുന്നു. പരാതിയോടൊപ്പം ശശിയുടെ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും നല്‍കിയിട്ടുണ്ട്. തുടര്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പോലീസിനെ സമീപിക്കാനാണ് പരാതിക്കാരിയുടെയും കുടുംബത്തിന്റെയും തീരുമാനം. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്ന് എ.കെ. ബാലന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: