കാസര്‍കോട് : ജാതി മത ചിന്തകള്‍ ഇല്ലാതെ 98 ശതമാനം വിശ്വാസികളും ദര്‍ശനം നടത്തുന്ന ശബരിമല മതേതരത്വത്തിന്റെ പ്രതിബിംബമാണെന്ന് ബി ഡി ജെ എസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി പ്രസ്താവിച്ചു. ശബരിമല സംരക്ഷണ രഥയാത്ര ഹിന്ദുവിന്റെ വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ള യാത്രയാണെന്ന് തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മധൂരില്‍ എന്‍ ഡി എ ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങളില്‍ എല്ലാ വിഭാഗവും പ്രാര്‍ത്ഥിക്കാന്‍ എത്തുന്ന പവിത്രമായ ഇടമാണ് ശബരിമല. അവിടെ അയ്യപ്പന്റെ പൂങ്കാവനത്തില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് വ്യക്തമാക്കി സുപ്രീം കോടതിയുടെ ഒരു വിധി വന്നപ്പോള്‍ പിണറായി വിജയന് സര്‍ക്കാര്‍ കാണിച്ചത് അനാവശ്യമായ തിടുക്കമാണ്. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായത് സര്‍ക്കാരിന്റെ ഈ പിടിപ്പുകേടാണ്. ആരോടും കൂടിയാലോചനയില്ലാതെ ഇത്രയും തിടുക്കത്തില്‍ വിധി നടപ്പാക്കാന്‍ ശ്രമിച്ചത് എന്തിനാണെന്ന് തുഷാര്‍ ചോദിച്ചു.
സുപ്രീംകോടതിയിലെ അഞ്ചംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. അതിന് മുമ്പ് ഒമ്പതംഗ ബെഞ്ച് വിധി പ്രസ്താവിച്ച നിരവധി വിഷയങ്ങള്‍ നടപ്പാക്കാതെ കിടക്കുകയാണ്. സംവരണ കേസിലും സഭാ കേസിലും ഉള്‍പ്പെടെ വിധി മറികടക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ശബരിമല വിധി ഉണ്ടായപ്പോള്‍ എളുപ്പം നടപ്പിലാക്കണമെന്ന് പറയുന്നതിന് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് നാം മനസിലാക്കണം.
ഹിന്ദു വിഭാഗത്തെ പല കഷണങ്ങളായി മാറ്റുവാന്‍ ലക്ഷ്യം വെച്ചുള്ള ഈ രാഷ്ട്രീയ ഗൂഢാലോചനയെ ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണ്ടത് ഓരോരുത്തരുടെയും കടമയും കര്‍ത്തവ്യവുമാണ്. രഥയാത്ര പത്തനംതിട്ടയില്‍ സമാപിക്കുമ്പോള്‍ ചരിത്രപരമായ മാറ്റങ്ങള്‍ക്ക് ഈ നാട് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്കുന്നതില് പോലും ജാതിയും മതവും നോക്കുന്ന നയം പിന്തുടരുന്ന പിണറായി സര്‍ക്കാരിന് സംരക്ഷണ രഥയാത്ര സമാപിക്കുമ്പോഴെങ്കിലും ബോധോദയം ഉണ്ടാകട്ടെയെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: