കോട്ടയം: ശബരിമല തീര്‍ഥാടനം ആരംഭിക്കാന്‍ 10 ദിവസം മാത്രം ശേഷിക്കെ തീര്‍ഥാടന ക്രമീകരണം ഒരുക്കുന്നതില്‍ കടുത്ത വീഴ്ചയാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും വരുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി ഇ.എസ്. ബിജു ആരോപിച്ചു. പ്രളയം നാശം വിതച്ച പമ്പയിലും, തീര്‍ഥാടന ബേസ് ക്യാമ്പായ നിലയ്ക്കലിലും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. കുടിവെള്ളം, പ്രാഥമിക കൃത്യനിര്‍വഹണത്തിനുള്ള ശൗചാലയങ്ങള്‍, വിരിവെയ്ക്കാനുള്ള സൗകര്യങ്ങള്‍, പമ്പാസ്നാനം, ബലി എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍, അന്നദാനം എന്നിവ സജ്ജമാക്കണം. വറ്റി വരണ്ട പമ്പയില്‍ ഡാമുകള്‍ തുറന്നു വിട്ട് ജലം എത്തിച്ചാലും പടിക്കെട്ടുകള്‍ നിര്‍മിക്കാത്തതിനാല്‍ പമ്പാസ്നാനം, ബലിതര്‍പ്പണം എന്നിവയെല്ലാം താളംതെറ്റും.
കുടിവെള്ളത്തിനായി വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കുന്നതിനും, നടപടി സ്വീകരിച്ചിട്ടില്ല. സന്നിധാനത്ത് ബാത്ത് റൂമുകള്‍, ശുചിമുറികള്‍ എന്നിവ പ്രവര്‍ത്തനസജ്ജമാക്കുകയോ, ജലലഭ്യത ഉറപ്പുവരുത്താനോ തയ്യാറായിട്ടില്ല. പ്രതിവര്‍ഷം 20 ശതമാനം തീര്‍ഥാടക വര്‍ധനവ് രേഖപ്പെടുത്തുന്ന തീര്‍ഥാടന കാലയളവില്‍ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ വിവിധ വകുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പ്രഖ്യാപനങ്ങളിലും, ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഫയലുകളിലും മാത്രമായി ഒതുങ്ങുകയാണെന്നും ബിജു പറഞ്ഞു. ബെയ്ലി നടപ്പാലം, തീര്‍ത്ഥാടന ക്രമീകരണത്തിന് കേന്ദ്രസഹായം എന്നീ ആവശ്യങ്ങളിന്മേല് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മുഖേന ഹിന്ദു ഐക്യവേദി നല്കിയ നിവേദനം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. കേരള സര്‍ക്കാരും, ദേവസ്വം ബോര്‍ഡും ദുരഭിമാനം വെടിഞ്ഞ് ഈ അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: