ഗുരുവായൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഭക്തരുടെ പ്രതിഷേധം. ശരണം വിളിച്ചും നാമം ജപിച്ചും പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി. നിവേദിത, ജീജാ ജയരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രസാദിന്റെ ഭാഗമായി സ്ഥാപിച്ച സിസിടിവി ക്യാമറ സംവിധാനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പിണറായി. മഞ്ജുളാല്‍ പരിസരത്ത് വേദിക്കരികിലെത്തിയ സമരക്കാര്‍ ശരണം വിളിച്ചും നാമജപം നടത്തിയും പ്രതിഷേധമറിയിച്ചു. ഉടന്‍ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
പ്രതിഷേധം ഭയന്ന് കനത്ത പോലീസ് കാവലാണ് ഒരുക്കിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ പ്രതിഷേധക്കാരെക്കണ്ടതോടെ പോലീസും സംഘാടകരും അമ്പരന്നു.
നിലക്കല്‍ സമരകാലത്ത് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ ഗുരുവായൂരില്‍ തടയുകയും കരിങ്കൊടികാണിക്കുകയും ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. വനിതാ നേതാക്കളായിരുന്ന ടി.പി. വിനോദിനിയമ്മയും രാധാ ബാലകൃഷ്ണനും മറ്റുമായിരുന്നു അന്ന് കരുണാകരനെതിരായ സമരത്തിന് നേതൃത്വം നല്‍കിയത്. രാധാ ബാലകൃഷ്ണന്റെ മകളാണ് ഇന്നലെ സമരത്തിന് നേതൃത്വം നല്കിയ സി. നിവേദിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: