കണ്ണൂര്‍: മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍. കാസര്‍കോട് വിദ്യാനഗര്‍ ഹിദായത്ത് നഗറിലെ ഇലക്ട്രീഷ്യനായ ഷംനാസ് മന്‍സിലില്‍ കെ.അന്‍സീര്‍(30) ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും എക്സൈസും മംഗള എക്സ്പ്രസ്സില്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ഗുളികകളുമായി ഇയാള്‍ പിടിയിലായത്.
നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ട്രെയിനിന്റെ പിറകിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു മയക്കുമരുന്ന് ഗുളികകളുമായി യുവാവ് യാത്ര ചെയ്തത്. ബാഗ് പരിശോധിച്ചപ്പോള്‍ 292 ലഹരി ഗുളികകള്‍ കണ്ടെത്തുകയായിരുന്നു. കാന്‍സര്‍ രോഗികള്‍ ഉപയോഗിക്കുന്ന വേദന സംഹാരിയായ പാസ്മാ പ്രോക്സിവോന്‍ എന്ന ഗുളികയാണ് പിടിച്ചെടുത്തത്. മംഗലാപുരത്ത് നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു ഗുളികയെന്നും വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനാണ് ലഹരി ഗുളികയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. നാലായിരം രൂപയ്ക്കാണ് അന്‍സീര്‍ മംഗലാപുരത്തുനിന്ന് ഇവ വാങ്ങിയത്. ഇത് ഒന്നിന് അഞ്ഞൂറ് രൂപ നിരക്കിലാണ് വില്‍പ്പന നടത്തുകയെന്ന് യുവാവ് വെളിപ്പെടുത്തി. ആര്‍പിഎഫ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ വ.സുമിത്ത്, എ.പി.ദീപക്, എക്സൈസ് ഇന്‍സ്പെക്ടര്‍ പി.കെ.പ്രദീഷ്കുമാര്‍, എക്സൈസ്, ഐബി ഉദ്യോഗസ്ഥന് ദിലീപ്, ആര്‍പിഎഫ് ഉദ്യോഗസ്ഥരായ പി.പി.ബിനീഷ്, എം.പ്രവീണ്‍, എം.റഷീദ്, കെ.വി.മനോജ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് വന്‍മയക്കുമരുന്ന് മാഫിയയിലെ കണ്ണിയായ പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: