മാഞ്ചസ്റ്റര്‍ : ഗബ്രിയേല്‍ ജീസസിന്റെ ഹാട്രിക്കില്‍ ഉക്രെയിന് ടീമായ ഷക്തറിനെ തുരത്തി മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടിന്റെ പടിവാതുക്കലെത്തി. എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മടക്കമില്ലാത്ത ആറു ഗോളുകള്‍ക്കാണ് സിറ്റി ഷക്തറിനെ കീഴടക്കിയത്.
ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക്് ഗ്രൂപ്പ് എഫില്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള ഒളിമ്പിക് ലിയോണിനെക്കാള്‍ മൂന്ന് പോയിന്റ് മുന്നിലാണ് സിറ്റി. ഒളിമ്പിക് ലിയോണ്‍ ഇന്നലെ ഹോഫന്ഹീമിനോട് സമനില വഴങ്ങി 2-2. ജര്‍മന്‍ ടീമായ ഹോഫന്ഫീമാണ് മൂന്നാം സ്ഥാനത്ത്. ഷക്തറാണ് ഏറ്റവും പിന്നില്‍.
ഈമാസം 27 ന് ലിയോണിനെതിരായ മത്സരത്തില്‍ സമനില നേടിയാല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ടില്‍ കടക്കാം.
ഷക്തറിനെതിരെ ഡേവിഡ് സില്‍വയാണ് സിറ്റിയുടെ ഗോള്‍ വേട്ടയ്ക്ക്് തുടക്കമിട്ടത്. പതിമൂന്നാം മിനിറ്റിലാണ് ആദ്യ ഗോള്‍. 24-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജീസസ് തന്റെ ആദ്യ ഗോള്‍ കുറിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ സ്റ്റെര്‍ലിങ്ങ് സിറ്റിയുടെ മൂന്നാം ഗോള്‍ നേടി. 72-ാം മിനിറ്റില്‍ ജീസസ് പെനാല്‍റ്റിയിലൂടെ വീണ്ടും ഗോള്‍ വല കുലുക്കി. കളിയവസാനിക്കാന്‍ ആറു മിനിറ്റുള്ളപ്പോള്‍ മെഹ്റസ് സിറ്റിയുടെ അഞ്ചാം ഗോള്‍ കണ്ടെത്തി. അധികസമയത്ത് ജീസസ് വീണ്ടും ലക്ഷ്യം കണ്ട് ഹാട്രിക്ക് തികച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: