കോഴിക്കോട്: യുവമോര്‍ച്ച സംസ്ഥാനസമിതി യോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തിന്റെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.
കോഴിക്കോട് കസബ പോലീസില്‍ വീക്ഷണം കോഴിക്കോട് ബ്യൂറോ ചീഫ് ഷൈബിന് നന്മണ്ട നല്കിയ പരാതിയിലാണ് കേസെടുത്തത്. ഐപിസി 505 (1) ബി പ്രകാരം ജാമ്യമില്ലാ വകുപ്പുകളിലാണ് കേസെടുത്തത്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം തേടിയശേഷം കോഴിക്കോട് മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.
ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ നടയടക്കാന്‍ താനാണ് ഉപദേശം നല്‍കിയതെന്ന് ശ്രീധരന്‍പിള്ള പ്രസംഗിച്ചതായാണ് പരാതിയില്‍ ഉള്ളത്. തന്ത്രിയെയും പ്രവര്‍ത്തകരെയും ശ്രീധരന്‍പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചിരിക്കയാണെന്നും പരാതിയില്‍ പറയുന്നു. ശബരിമല ബിജെപിക്ക് സുവര്‍ണാവസരമാണെന്നും നമ്മള് വെച്ച കെണിയില്‍ ഓരോരുത്തരായി വീണെന്നും ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിലുണ്ടെന്നും ഭക്തരുടെ മറവില്‍ സംഘര്ഷമുണ്ടാക്കുകയാണിതെന്നുമാണ് പരാതി.
ഐപിസി 505 (1) ബി പ്രകാരം വകുപ്പുകള്‍ ചുമത്താമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് നടക്കാവ് സിഐ അഷറഫ് പറഞ്ഞു. കസബ പോലീസ് എഫ്ഐആര്‍ രേഖപ്പെടുത്തി നടക്കാവ് സ്റ്റേഷനിലേക്ക് കൈമാറി. അളകാപുരി ഹോട്ടലിലാണ് പരിപാടി എന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. വീക്ഷണം ജീവനക്കാരനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ സാജന് എസ്.വി. നായര്‍ നടക്കാവ് സ്റ്റേഷനില്‍ വേറെയും പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: