കാസര്‍കോട്: ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ എന്‍ഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് ആവേശോജ്ജ്വല തുടക്കം. ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തെ അതിജീവിച്ച ചരിത്രമുറങ്ങുന്ന കാസര്‍കോട് മധുര് ശ്രീ മദനന്ദേശ്വര സിദ്ധിവിനായക ക്ഷേത്ര പരിസരത്ത് നിന്നാണ്, ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ രഥയാത്ര ശബരീശ സന്നിധിയിലേക്ക് പ്രയാണമാരംഭിച്ചത്.
എന്‍ഡിഎ ചെയര്മാന് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയും കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്ര ബിജെപി നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ ജാഥാനായകര്‍ക്ക് ധര്‍മദണ്ഡ് കൈമാറി ഉദ്ഘാടനം ചെയ്തു. ശബരിമലയെ പോലീസ് ബാരക്കാക്കി മാറ്റി ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള പിണറായി സര്‍ക്കാറിന്റെ ശ്രമങ്ങളെക്കെതിരെ വിശ്വാസി സമൂഹത്തിന്റെ ശക്തമായ താക്കീതായി മാറി രഥയാത്ര.
മധൂര്‍ മദനന്ദേശ്വര സിദ്ധി വിനായക ക്ഷേത്രത്തില്‍ യാത്രയുടെ ഭാഗമായി രഥപൂജയും ഗണപതിഹോമവും ഉദയാസ്തമന പൂജയും നടന്നു. ഉദ്ഘാടന ചടങ്ങില്‍ ഒ. രാജഗോപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബിജെപി കേരള പ്രഭാരി നളീന്‍ കുമാര്‍ കട്ടീല്‍ എംപി, ബിജെപി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ്, കര്‍ണാടക വിധാന്‍ സഭ പ്രതിപക്ഷ നേതാവ് കോട്ട ശ്രീനിവാസ് പുജാരി, ബിഡിജെഎസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സുഭാഷ് വാസു, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് കണ്ണാട്ട്, നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ്, എല്‍ജെപി സംസ്ഥാന പ്രസിഡന്റ് മെഹബൂബ്, സോഷ്യലിസ്റ്റ് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് വി.വി. രാജേന്ദ്രന്, പിഎസ്പി ജനറല്‍ സെക്രട്ടറി കെ.കെ. പൊന്നപ്പന്, ബിഡിജെഎസ് ജനറല്‍ സെക്രട്ടറിമാരായ വി. ഗോപകുമാര്‍, പത്മകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീതാ വിശ്വനാഥന്, സന്തോഷ് അരയാക്കണ്ടി, ബിജെപി ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണ്, കെ. സുരേന്ദ്രന്, എം.ടി. രമേശ്, ശോഭ സുരേന്ദ്രന്, കര്‍ണാടക എംഎല്‍എമാരായ ഡോ. ഭരത് ഷെട്ടി, ഡോ. ഹരീഷ്പുഞ്ച, സഞ്ചീവ മട്ടന്തൂര്‍, സുനില്‍ ഷെട്ടി, രജേഷ് നായ്ക് തുടങ്ങിയവര്‍ പങ്കെടുത്തു. യാത്ര 13ന് ശബരീശ സന്നിധിയിലെത്തിച്ചേരും.
രഥയാത്ര ഇന്നലെ പയ്യന്നൂരില്‍ സമാപിച്ചു. പയ്യന്നൂരില്‍ നല്കിയ സ്വീകരണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. രഥയാത്ര ഇന്ന് രാവിലെ പത്തിന് തലശ്ശേരിയിലെ സ്വീകരണത്തിന് ശേഷം വയനാട് ജില്ലയിലേക്ക് പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: