കൊല്ലം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി നടത്തുന്ന പരിശ്രമങ്ങള്‍ നവോത്ഥാനത്തിന്റെ തുടര്‍ച്ചയാണെന്ന് സീമാജാഗരണ്‍മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്. ചിന്നക്കട സിഎസ്ഐ കണ്വെന്ഷന് സെന്ററില്‍ നടന്ന ഹിന്ദുനേതൃസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയ്ക്കെതിരായ നീക്കം ഹിന്ദുത്വത്തിനെതിരെ കാലങ്ങളായി നടത്തിവരുന്ന അക്രമങ്ങളുടെ ഭാഗമാണ്. ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും അടക്കമുള്ള നവോത്ഥാനനായകന്മാര് ആചാരങ്ങളെ ലംഘിക്കുകയല്ല, സംരക്ഷിക്കുകയാണ് ചെയ്തത്. കടലോരങ്ങളില്‍ ദേവീക്ഷേത്രങ്ങളും മലയോരങ്ങളില്‍ ശാസ്താ പ്രതിഷ്ഠകളും നടത്തി കേരളത്തിന് കാവല്‍ തീര്‍ത്ത പരശുരാമന് ഹിന്ദുക്കള്‍ക്ക് മിത്തല്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
അധികാരത്തിന്റെ അഹന്തയിലാണ് കേരള സര്‍ക്കാര്‍ ഹിന്ദുവിശ്വാസികളെ വെല്ലുവിളിക്കുന്നത്. കേരളത്തിലെ ഹിന്ദുവിശ്വാസി സമൂഹത്തെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം. അയ്യപ്പന് വേണ്ടി നിരത്തുകളില്‍ അണിചേര്‍ന്നത് അമ്മമാരുടെ കരുത്താണെന്ന് അവര്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു.
ചടയമംഗലം ജ്ഞാനാനന്ദാശ്രമം മഠാധിപതി സ്വാമി ദയാനന്ദസരസ്വതി അദ്ധ്യക്ഷത വഹിച്ചു. ശബരിമല മുന്‍ മേല്‍ശാന്തി എന്‍. ബാലമുരളി ഉദ്ഘാടനം ചെയ്തു. കുഴിയം ശക്തിപാദാദ്വൈതാശ്രമത്തിലെ സ്വാമിനി മാ ആനന്ദമയീദേവി, ചിന്മയാ മിഷന് ജില്ലാ പ്രസിഡന്റ് പി.കെ. സുധാകരന്‍പിള്ള, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന്, വിഎച്ച്പി ജില്ലാ പ്രസിഡന്റ് സദാശിവന്‍പിള്ള, ക്ഷേത്രസംരക്ഷണ സമിതി മേഖലാ സെക്രട്ടറി തേമ്പ്ര വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: