തലശ്ശേരി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എന്‍ഡിഎ സംസ്ഥാന ചെയര്‍മാനും ബിജെപി സംസ്ഥാന പ്രസിഡന്റുമായ അഡ്വ.പി.എസ്.ശ്രീധരന്‍പിളളയും ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ വൈസ് ചെയര്‍മാനുമായ തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ യാത്രയ്ക്ക് തലശ്ശേരിയില്‍ ആവേശോജ്ജ്വല സ്വീകരണം.
ഇന്നലെ രാവിലെ കാസര്‍കോട് മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ നിന്നാരംഭിച്ച യാത്ര കാസര്‍കോട് ജില്ലയിലെ സ്വീകരണത്തിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ച്, പയ്യന്നൂരിലെ സ്വീകരണത്തിനു ശേഷം ആദ്യ ദിനത്തെ യാത്ര അവസാനിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട യാത്ര കണ്ണൂര്‍ വഴി 12 മണിയോടെ ധര്‍മ്മടത്ത് എത്തി. ധര്‍മ്മടത്ത് നിന്നും നൂറു കണക്കിന് ഇരു ചക്ര വാഹനങ്ങളുടെ അകമ്പടിയോടെ തലശ്ശേരി പുതിയ ബസ്സ്സ്റ്റാന്റിലേക്ക് ആനയിച്ചു.
ഹൈന്ദവ വിശ്വാസികളുടെ ആചാരങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായ താക്കീതായി സ്വീകരണ പരിപാടിയിലെ ജന പങ്കാളിത്തം. ആയിരക്കണക്കിന് എന്‍ഡിഎ പ്രവര്‍ത്തകരും അയ്യപ്പഭക്തരും പങ്കെടുത്തു. പരിപാടിയില്‍ പങ്കെടക്കാന്‍ രാവിലെ മുതല്‍തന്നെ എന്‍ഡിഎ പ്രവര്‍ത്തകരും വിശ്വാസികളും എത്തി തുടങ്ങിയിരുന്നു. യാത്ര എത്തിച്ചേര്‍ന്നതോടെ തലശ്ശേരി നഗരം ശരണമന്ത്രങ്ങളാല്‍ മുഖരിതമായി.
സ്വീകരണ പരിപാടിയില്‍ എന്‍ഡിഎ നേതാക്കളായ അഡ്വ.ബി.ഗോപാലകൃഷ്ണന്, രേണു സുരേഷ്, രമ ടീച്ചര്‍ , എ.എന്‍.രാധാകൃഷ്ണന്, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, വി.കെ.സജീവന്, കെ.രഞ്ജിത്ത്, പി.സത്യപ്രകാശ്, വി.പി.ദാസന്, വര്‍ക്കി വട്ടപ്പാറ, ദാസന് പാലപ്പള്ളി, കെ.കെ.വിനോദ്കുമാര്‍, അഡ്വ.വി.രത്നാരന് തുടങ്ങി നിരവധി നേതാക്കള്‍ സംബന്ധിച്ചു.
ഹൈന്ദവാചാരങ്ങളെ തകര്‍ക്കാനുള്ള സിപിഎമ്മിന്റെയും കേരള സര്‍ക്കാരിന്റെയും ഗൂഢനീക്കങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് സിപിഎം അണികള്‍ക്കിടയില്‍ പോലും ഉയര്‍ന്നു വരുന്നത് എന്നതിന് തെളിവായി മാറിയിരിക്കുകയാണ് ജില്ലയിലെ സ്വീകരണ പരിപാടികളിലെ ജന പങ്കാളിത്തം. തലശ്ശേരിയിലെ സ്വീകരണത്തിനു ശേഷം ജാഥ വയനാട്ടിലേക്ക് പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: