മെല്‍ബണ്‍ : ഉടലുകള്‍ ഒട്ടിച്ചേര്‍ന്ന 15 മാസം പ്രായമുള്ള ഭൂട്ടാന് സയാമിസ് ഇരട്ടകളെ വേര്‍പ്പെടുത്തി. 20 ഡോക്ടര്‍മാരും, നേഴ്സുമാരും ആറുമണിക്കൂര്‍ നീണ്ട സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലാണ് നെഞ്ചുമുതല്‍ ഇടുപ്പ് വരെ ഒട്ടിച്ചേര്‍ന്ന ഇരട്ട പെണ്കു്ട്ടികളെ തമ്മില്‍ വേര്‍പെടുത്തിയത്.
അതേസമയം കരള്‍ ഒഴികെ മറ്റ് അവയവങ്ങളൊന്നും ഒട്ടിച്ചേര്ന്നിരുന്നില്ല എന്നത് ശസ്ത്രക്രിയ സമയത്ത് ആശ്വാസമായി. കുടലുകള്‍ തമ്മില്‍ പിണഞ്ഞിരിക്കുക മാത്രമാണ് ചെയ്തിരുന്നതെന്നും മെല്‍ബണ്‍ റോയല്‍ ചില്‍ഡ്രണ്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ജോ ക്രമേരി അറിയിച്ചു.
എന്നാല്‍ ശസ്ത്രക്രിയയ്ക്കുശേഷമുള്ള 24 മുതല്‍ 48 മണിക്കൂര്‍ നിര്‍ണ്ണായകമാണ്.
ആസ്ട്രേലിയന്‍ ചാരിറ്റിയുടെ സഹായത്തോടെ നിമ, ദവ എന്ന് പേരുള്ള ഈകുട്ടികള്‍ അമ്മ ഭുംഷു സാങ്മോയ്ക്കൊപ്പം ഒരു മാസം മുമ്പാണ് ആസ്ട്രേലിയയില്‍ എത്തിയത്. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് പെണ്‍കുട്ടികള്‍ ആരോഗ്യകരമായി തയ്യാറാകുന്നതുവരെ നീട്ടിവെയ്ക്കുകയായിരുന്നു.
ദരിദ്ര ഹിമാലയന്‍ രാഷ്ട്രമായ ഭൂട്ടാനില്‍ ചികിത്സയ്ക്കു വേണ്ടത്ര വിദഗ്ധരും മറ്റ് സംവിധാനങ്ങളും ഇല്ലാത്തതിനാലാണ് ഇരട്ടകളെ ആസ്ട്രേലിയയില്‍ എത്തിച്ചത്. ചില്‍ഡ്രണ്‍ ഫസ്റ്റ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ ശസ്ത്രക്രിയയ്ക്കുവേണ്ടിയുള്ള പണം സമാഹരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: