പത്തനംതിട്ട: ഭക്തരോടുള്ള പ്രതികാര നടപടി തുടരുന്ന പോലീസ് കള്ളക്കേസില്‍ കുടുക്കാനുള്ള 150 പേരുടെ ചിത്രങ്ങള്‍ അടങ്ങിയ ആല്‍ബം കൂടി തയ്യാറാക്കി. ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോള്‍ സന്നിധാനത്തെത്തിയ ഭക്തരില്‍ നിന്നാണ് 150 പേരുടെ വെരിഫിക്കേഷന് ആല്‍ബം തയ്യാറാക്കിയിട്ടുള്ളത്. എന്നാല്‍ ഈ ആല്‍ബം ഇതുവരെ പുറത്ത് വിടാന്‍ പോലീസ് തയ്യാറായിട്ടില്ല.
നേരത്തെ 210 പേരുടേത് വീതമുള്ള രണ്ട് ആല്‍ബങ്ങള്‍ പോലീസ് തയ്യാറാക്കിയിരുന്നു. അത് വിവിധ ജില്ലാ പോലീസ് ചീഫുമാര്‍ക്ക് നല്കി ആയിരക്കണക്കിന് ഭക്തരെയാണ് അറസ്റ്റ് ചെയ്ത് ജെയിലില്‍ അടച്ചത്. രണ്ടു തവണയും തയ്യാറാക്കിയ ആല്‍ബം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആദ്യത്തെ ആല്‍ബത്തില്‍ മഫ്തിയിലുള്ള പോലീസുകാരനും ഉള്‍പ്പെട്ടത് ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു. അതിനാല്‍ ഇപ്രാവശ്യം ഫോട്ടോകള്‍ പുറത്ത് പ്രചരിക്കാതെ ശക്തമായ മുന്‍കരുതലിലാണ് പോലീസ്.
പോലീസ് നടപടികളും ഭീഷണിയും വകവയ്ക്കാതെ ആയിരക്കണക്കിന് ഭക്തരാണ് നടതുറന്നപ്പോള്‍ ആചാര സംരക്ഷണത്തിനായി സന്നിധാനത്ത് എത്തിയത്. പോലീസ് എല്ലാ പ്രതിരോധങ്ങളും ഒരുക്കിയെങ്കിലും ഭക്തരുടെ ഒഴുക്കില്‍ ഇതൊന്നും വിലപ്പോയില്ല. തുടര്‍ന്നാണ് പരാജയം മറച്ച് വയ്ക്കാന്‍ കൂടുതല്‍ അറസ്റ്റുമായി പോലീസ് നീങ്ങുന്നത്. ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്തെത്തിയ തൃശൂര്‍ സ്വദേശിനിയെ അക്രമിച്ചതായി കേസ് ചമച്ച് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഭക്തരെ ജെയിലില്‍ അടയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതേ കേസില്‍ കഴിഞ്ഞ ദിവസം ഇലന്തൂര്‍ സ്വദേശി സൂരജിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
നിലയ്ക്കല്‍, പമ്പ അക്രമങ്ങളിലേപോലെ സന്നിധാനത്തെ സംഭവങ്ങളിലും പോലീസിന്റെ പ്രവര്‍ത്തികള്‍ ദുരൂഹത ഉയര്‍ത്തുന്നു. ആരോ മനപ്പൂര്‍വം സംഘര്‍ഷത്തിന് തുടക്കമിടുകയും അത് നിയന്ത്രിക്കാന്‍ ശ്രമിക്കാതെ പോലീസ് പിന്‍വാങ്ങുകയും ചെയ്ത കാഴ്ചയാണ് സന്നിധാനത്ത് കാണാന്‍ കഴിഞ്ഞത്. തുടര്‍ന്ന് വീഡിയോ പിടിച്ച് ദൃശ്യങ്ങളിലെ ഭക്തരെ വേട്ടയാടുന്ന ഹീനതന്ത്രമാണ് വീണ്ടും പോലീസ് പയറ്റുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് എല്ലാവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: