കോട്ടയം: വാദ്യകുലപതി അമയന്നൂര്‍ ദാമോദരക്കുറുപ്പിന് ഈ വൃശ്ചികത്തില് വയസ്സ് തൊണ്ണൂറാണ്. കുഞ്ഞുനാളില്‍ തുടങ്ങിയ ദാമോദരക്കുറുപ്പിന്റെ കലാസപര്യ എട്ടുപതിറ്റാണ്ടുകള്‍ പിന്നിടുന്നു. വാര്‍ധക്യത്തിന്റെ പരാധീനതകള്‍ ആ കൈകളുടെ സ്വാധീനശേഷി കുറച്ചിട്ടുണ്ട്. കാതുകള്‍ക്ക് ശബ്ദങ്ങള്‍ തിരിച്ചറിയാനുള്ള വിഷമതകളുമുണ്ട്. എങ്കിലും ഒരു കാലത്ത് അദ്ദേഹം തീര്‍ത്ത മേളപ്രപഞ്ചം ആസ്വാദകരുടെ കാതുകളില്‍ ഇന്നും മുഴങ്ങുകയാണ്.
ചെണ്ടയും തിമിലയും സോപാനസംഗീതവും ഒരുപോലെ വഴങ്ങുന്ന ദക്ഷിണകേരളത്തിലെ അപൂര്‍വം വ്യക്തിത്വങ്ങളിലൊരാളായ സി.പി. ദാമോദരക്കുറുപ്പ് കളമെഴുത്തിലും ശ്രദ്ധേയനായിരുന്നു. ബാല്യത്തില്‍, മുത്തച്ഛനില്‍ നിന്നും അച്ഛനില്‍ നിന്നും പകര്‍ന്നുകിട്ടിയ കളമെഴുത്തിലെ ആദ്യപാഠങ്ങള്‍ കലാരംഗത്തേക്ക് വഴിതെളിച്ചു. പത്താം വയസ്സില്‍ പട്ടര്മഠത്തില് കൃഷ്ണമാരാരുടെ കീഴില്‍ ശാസ്ത്രീയശിക്ഷണം നേടി. പിന്നീട് കാട്ടിപ്പറമ്പില്‍ ഗോപാലമാരാരുടെ കീഴില്‍ ചെണ്ട, തിമില, സോപാന സംഗീതം എന്നിവ അഭ്യസിച്ചു. പഞ്ചവാദ്യത്തിന് ദക്ഷിണകേരളത്തിലുടനീളം പ്രചാരം നല്‍കിയതില്‍ പ്രധാന പങ്കു വഹിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍, തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ 30 വര്‍ഷക്കാലം സേവനം അനുഷ്ഠിച്ച ഇദ്ദേഹം ക്ഷേത്ര കലാപീഠത്തില്‍ വിസിറ്റിംഗ് പ്രൊഫസറും പരീക്ഷാ ബോര്‍ഡ് അംഗവുമായിരുന്നു. ആ കാലഘട്ടത്തില്‍ ഇന്ദിരാഗാന്ധിയുടെ ജന്മദിനാഘോഷച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിച്ചത് ദാമോദരക്കുറുപ്പ് ഏറെ സന്തോഷത്തോടെ ഓര്‍ത്തെടുക്കുന്നു. അനുഷ്ഠാനകലകളിലെ സംഭാവനകള്‍ക്ക് ക്ഷേത്രവാദ്യ കലാചാര്യ, വാദിത്രരത്നം മുതലായ നിരവധി അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി.
നവതിയിലെത്തി നില്‍ക്കുമ്പോഴും ജീവിതചര്യകളിലെ ചിട്ടകളില്‍ മുടക്കം വരുത്താന്‍ കുറുപ്പ് തയാറല്ല. അച്ഛന് വേണ്ട കാര്യങ്ങളെല്ലാം നോക്കി നടത്താന്‍ മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം ഒപ്പമുണ്ട്. തന്റെ മക്കളിലേക്ക് പകര്‍ന്നു കൊടുക്കാന്‍ സാധിക്കാതെ പോയ കലാപാരമ്പര്യം ഇദ്ദേഹം തന്റെ കൊച്ചുമക്കളിലൂടെ നിറവേറ്റുന്നു. അവര്‍ക്കൊപ്പം നിരവധി ശിഷ്യഗണങ്ങളും കലയുടെ ലോകത്തേക്ക് ചുവടുവച്ചു. ആ ശിഷ്യസമ്പത്തു തന്നെയാണ് ഏറ്റവും വലിയ അംഗീകാരമെന്ന് കുറുപ്പ് കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: