ഭൂതകാലത്തില്‍ വേരൂന്നി ഭാവിയിലേക്ക് ഉറ്റുനോക്കുന്ന പ്രസ്ഥാനമാണ് ഭാരതീയ വിചാരകേന്ദ്രം. ആഗോളതലത്തിലുള്ള കാഴ്ചപ്പാടാണെങ്കിലും കേരളത്തെ കേന്ദ്രീകരിച്ചുള്ള ഭാരതീയ പരിപ്രേക്ഷ്യമാണ് വിചാരകേന്ദ്രത്തിന്റേത്. വിജ്ഞാന സമ്പാദനത്തിനുള്ള ഭാരതീയ സമ്പ്രദായത്താല്‍ പ്രചോദിതമായാണ് വിചാരകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
ഭാരതം എക്കാലവും വിജ്ഞാന സമ്പാദനത്തിനുള്ള ഉദ്ദിഷ്ട ലക്ഷ്യമായാണ് ലോകം കണക്കാക്കി വന്നിട്ടുള്ളത്. പാശ്ചാത്യരാഷ്ട്രങ്ങള്‍ എഴുത്തും വായനയും പഠിക്കുന്നതിന് എത്രയോ മുന്‍പ് ഭാരതത്തില്‍ പ്രശസ്തമായ സര്‍വ്വകലാശാലകള്‍ നിലവിലുണ്ടായിരുന്നു. തക്ഷശില, നളന്ദ തുടങ്ങി ഒട്ടനേകം പഠനകേന്ദ്രങ്ങളെ അന്വേഷിച്ച് വിദൂരരാജ്യങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ വന്നെത്തിയിരുന്നു. ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ് സര്‍വ്വകലാശാലകള്‍ നിലവില്‍ വരുന്നതിന് എത്രയോ മുന്‍പ്തന്നെ ഇവയെല്ലാം സുവര്‍ണ്ണകാലം കൈവരിച്ചിരുന്നു. അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ നിലവില്‍ വന്നത് വളരെക്കാലം കഴിഞ്ഞാണ്.
പൗരാണിക ഭാരതീയ സര്‍വ്വകലാശാലകള്‍ ഋഷിമാരുടെയും സന്യാസിശ്രേഷ്ഠന്മാരുടെയും പണ്ഡിതന്മാരുടെയും സങ്കല്‍പ്പത്തില്‍നിന്ന് ജന്മംകൊണ്ടതാണ്. രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും സഹായവും പ്രചോദനവും മാത്രമല്ല, ജ്ഞാനദേവതയായ സരസ്വതിയെ ആരാധിച്ചുവന്ന സമൂഹത്തിന്റെ സഹകരണവും നേടിക്കൊണ്ട് അവ കൂടുതല്‍ ശക്തിപ്രാപിച്ചു. സമ്പത്തിനേക്കാള്‍ ഉന്നതമാണ് വിജ്ഞാനമെന്ന് ജനം വിശ്വസിച്ചു.
അത്തരം പഠനകേന്ദ്രങ്ങളുടെ ഉദ്ദേശലക്ഷ്യം കേവലം വിജ്ഞാനസമ്പാദനം മാത്രമായിരുന്നില്ല, ലോകജനതയെ മുഴുവനായി ഉല്ബുദ്ധരാക്കുകയെന്നതും അതിന്റെ ഉത്കണ്ഠയും താല്‍പ്പര്യവുമായിരുന്നു. ലോകത്തെ മുഴുവന്‍ ഉല്‍കൃഷ്ടവും ഉല്ബുദ്ധവുമാക്കുകയെന്നതായിരുന്നു നമ്മുടെ സന്യാസിശ്രേഷ്ഠന്മാരുടെയും യോഗിവര്യന്മാരുടെയും ഉദ്ദേശ്യം. അവര്‍ ലോകത്താകമാനമുള്ള ജനതയെയും ഭാരതത്തില്‍ വന്ന് പഠിക്കാന്‍ സ്വാഗതം ചെയ്തു. അവര്‍ ആത്മവിശ്വാസത്തിന്റെ ആള്‍രൂപവും ഇഞാനസമ്പാദനത്തില് അഭിമാനം കൊള്ളുന്നവരുമായിരുന്നു. ജ്ഞാനം അവരെ വിനയശീലരുമാക്കി.
സ്വന്തമായി ആര്‍ജ്ജിച്ച ജ്ഞാനത്തിന്റെ പരിമിതികള്‍ മനസ്സിലാക്കാനും അവര്‍ പഠിച്ചു. വിജ്ഞാനം നമ്മുടെ സ്വന്തം രാജ്യത്തിന്റേതായാല്പോലും അരുടേയും കുത്തകയല്ലെന്നും അവര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഉദാത്തമായ ചിന്തകള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വന്നുചേരട്ടെയെന്ന് അവര്‍ ഉദ്ബോധിപ്പിച്ചു. അങ്ങനെ ഇതൊരു കൊടുക്കല്‍ വാങ്ങല്‍ സമ്പ്രദായമാണെങ്കിലും ലോകചരിത്രത്തിന്റെ ഒരു പൊതുനിരീക്ഷണത്തില്‍ ഭാരതമായിരുന്നു ഏറ്റവും മികച്ച രീതിയില്‍ സംഭാവന നല്‍കിയതെന്നു കാണാം, ഭാരതം ലോകഗുരുവായിരുന്നുവെന്നു പരക്കെ അംഗീകരിക്കുകയും ചെയ്തു. ലോകജനതയുടെ മുഴുവന്‍ മാതാവായും ഭാരതത്തെ കരുതി.
സുപ്രസിദ്ധ ചരിത്രകാരന് വിന് ഡ്യൂറന്റ് പറയുന്നു: ഭാരതം ലോകജനതയുടെ അമ്മയാണ്. സംസ്കൃതം യൂറോപ്യന്‍ ഭാഷകളുടെ മാതാവുമാണ്. ഭാരതം നമ്മുടെ നീതിശാസ്ത്രത്തിന്റെ മാതാവാണ്. ഗണിത ശാസ്ത്രത്തിന്റെ മാതാവാണ്, സ്വയംഭരണത്തിന്റെയും ജനാധിപത്യത്തിന്റെയും മാതാവാണ്, മറ്റനേകം തരത്തില്‍ ഭാരതമാതാവ് നമ്മളെല്ലാവരുടെയും മതാവാണ്.
മഹത്തായ നളന്ദ സര്‍വ്വകലാശാലയിലേക്ക് ഒരു കിരാതവര്‍ഗ്ഗം ആക്രമിച്ചുകടന്നുകയറി അഗ്നിക്കിരയാക്കുകയും വിദ്യാര്‍ത്ഥി സമൂഹത്തെ വാളിനിരയാക്കുകയും ചെയ്തതിന്റെ ഫലമായി ഭാരതം അന്ധകാരത്തിലമരേണ്ടതായിരുന്നു. പക്ഷേ യഥാര്‍ത്ഥത്തില്‍ അതു സംഭവിച്ചില്ല. ഭാരതത്തിന്റെ വിധി മറ്റൊന്നായിരുന്നു. ഒരു ദീപം പ്രകാശമാനമാക്കപ്പെട്ടു. ഭാരതത്തിന്റെ തെക്കന്‍ പ്രദേശത്തുനിന്ന് ഉത്ഭവിച്ചതായി വിശ്വസിച്ചുപോരുന്ന ഭക്തിപ്രസ്ഥാനം ഉത്തരഭാരതത്തില്‍ മുഴുവന്‍ അലയടിക്കുകയും അങ്ങനെ ഭക്തി ജ്ഞാനപ്രസ്ഥാനം ശക്തിയാര്‍ജിക്കുകയും ചെയ്തു. ദൈവവിശ്വാസത്താല്‍ ഉന്മത്തരായ ഒരുകൂട്ടം കവികളും, ഗായകരും, ധര്മോപാദേശകരും ഭാരതത്തിലങ്ങോളമിങ്ങോളം ശാന്തമായി സഞ്ചരിച്ച് വൈദേശിക സാംസ്കാരികാക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ചു.
യഥാര്‍ത്ഥ വെല്ലുവിളി പാശ്ചാത്യരില്‍നിന്ന്, പ്രത്യകിച്ച് ബ്രിട്ടീഷ് സാമ്രാജ്യാധിപത്യത്തില്‍ നിന്നായിരുന്നു. ക്രൂരമായ സാമ്പത്തിക ചൂഷണത്തേക്കാളും രാഷ്ടീയ ആധിപത്യത്തെക്കാളും കൂടുതല്‍ ആപത്കരമായിരുന്നു, ബോധപൂര്‍വ്വം പാശ്ചാത്യവിദ്യാഭ്യാസവിചക്ഷണന്മാര് ആസൂത്രണം ചെയ്തു നടപ്പിലാക്കിയ വിദ്യാഭ്യാസ സമ്പ്രദായം. ആ നയം പടുത്തുയര്‍ത്തിയത് ഭാരതത്തിന്റെ പുരാതനമായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അവശിഷ്ടത്തിന്റെ മുകളിലായിരുന്നു. അതാകട്ടെ ഭാരതത്തിലെ യുവജനതയുടെ മനസ്സും ബുദ്ധിയും ക്രിസ്ത്യന്‍ മിഷനറിമാരുടെ സഹായത്തോടെ കോളനിവത്കരിക്കാനുള്ള ഉദ്ദേശത്തോടുകൂടിയും പക്ഷേ വീണ്ടും സര്‍ഗ്ഗാത്മകതയും ധീഷണാപാടവവും നവോത്ഥാന പ്രസ്ഥാനത്തിലൂടെ ഉയിര്‍ത്തെഴുന്നേറ്റു. അവയല്ലാം തന്നെ സ്വന്തം വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഭാരതത്തിലെ യുവജനതയുടെ ഹൃദയത്തില്‍ ആത്മീയവും സാംസ്കാരികവുമായ ഊര്ജ്ജസ്വലത വളര്‍ത്താന്‍ ശ്രമിച്ചു. ആര്യസമാജം, ശ്രീരാമകൃഷ്ണമിഷന്, ബ്രഹ്മസമാജം, തിയോസഫിക്കല്‍ സൊസൈറ്റി തുടങ്ങിയവ അവയില്‍ ചിലതാണ്. ഗുരുകുല്‍ കാംഗ്രി, ശാന്തിനികേതന്‍, വിശ്വഭാരതി, ഋഷിവാലി വിദ്യാലയങ്ങള്‍, ശ്രീ അരവിന്ദ വിദ്യാലയ കേന്ദ്രങ്ങള്‍, കാശി വിശ്വവിദ്യാലയം, ദേശീയ വിദ്യാലയ-കലാലയശ്യംഖലകള്, തുടങ്ങിയവയെല്ലാം തന്നെ വിവിധ സമ്പ്രദായങ്ങളില്കൂടി ഭാരതത്തിന്റെ ആത്മാവ് കണ്ടെത്താനുള്ള ദേശീയപരിശ്രമങ്ങളായിരുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും ജംഷഡ്ജി റ്റാറ്റ, സി.വി. രാമന്, ജെ സി ബോസ്, രാമനുജം തുടങ്ങിയ ശാസ്ത്രജ്ഞന്മാരുടെയും രാഷ്ട്രപ്രേമികളുടെയും പ്രവര്‍ത്തനങ്ങളാല്‍ ഉത്തേജിതമായി. സാമ്രാജ്യത്വ മര്‍ദ്ദനത്തിന്റെയും പീഡനത്തിന്റെയും നിഴലിലും ദേശീയ മുന്നേറ്റമുണ്ടായി. ഇവയെല്ലാം തന്നെ സ്വാതന്ത്ര്യസമരത്തിനു മൂര്‍ച്ചകൂട്ടി.
പക്ഷേ സ്വാതന്ത്ര്യലബ്ധിയും തുടര്‍ന്നുണ്ടായ വിഭജനവും ദേശീയവും സാംസ്കാരികവുമായ നിലപാടില്‍ ഒരു പിന്വലിയുണ്ടാക്കി. എല്ലാ സ്ഥാപനങ്ങളും പരിശ്രമങ്ങളും സംരക്ഷണവും സഹായവും ലഭിക്കാതെ ക്ഷയിച്ചുപോയി തുടങ്ങി. സംസ്കൃതഭാഷപോലും തളര്‍ന്നു. പാശ്ചാത്യവത്കരണം അംഗീകരിക്കപ്പെടുന്ന സ്ഥിതിയായി, സര്‍വ്വകലാശാലകള്‍ വര്‍ധിച്ചുവെങ്കിലും അവയെല്ലാം പാശ്ചാത്യമാതൃകകളുടെ വികലമായ അനുകരണങ്ങളായി മാറി. ഇതേ സമ്പ്രദായവും സമീപനരീതിയും ഇന്നും കൂടുതല്‍ ശക്തമായി മുന്നേറുന്നു. ഒരു പുതിയ പാശ്ചാത്യവല്കൃതഭാരതം, യഥാര്ത്ഥബൗദ്ധിക സാംസ്കാരിക ഭാരതത്തിന്റെ മുതല്‍മുടക്കില്‍ വളര്‍ന്നുവരികയാണെന്ന് പറയാം.
സ്വരാജ് എന്ന പദത്തിന് യഥാര്‍ത്ഥ അര്‍ത്ഥം ലഭിക്കണമെങ്കില്‍, ഭാരതത്തിന് അതിന്റെതായ അന്താരാഷ്ട മര്യാദ പുലര്‍ത്തണമെന്നുണ്ടെങ്കില്‍ ഈ പ്രവണത മാറ്റേണ്ടിയിരിക്കുന്നു. തനതായ ഭാരതീയമൂല്യങ്ങളാല് ഉത്തേജിതമായ ഒരു ബൗദ്ധിക ഉത്ബുദ്ധത ഭാരതമൊട്ടാകെ വീശിയടിക്കേണ്ടിയിരിക്കുന്നു. രാജ്യമാകെ ഇതിനായുള്ള വലുതും ചെറുതുമായ ശ്രമങ്ങള്‍ കണ്ടുവരുന്നുവെന്നുള്ളത് നല്ല ശകുനമായി കരുതാം. അതില്‍ പലതും ചെറുതും കാപട്യമില്ലാത്തതുമാണെന്നത് സ്വാഭാവികമാണ്.
ഭാരതീയമായ കാഴ്ചപ്പാട് അനുസരിച്ച് യഥാര്‍ത്ഥ അറിവ്, പ്രജ്ഞ അഥവാ അന്തര്‍ബോധം പോലെ ഏകവും സമഗ്രവുമാണ്. അറിവിന്റെ വിവിധ മേഖലകള്‍ സമഗ്ര ജ്ഞാനമാകുന്ന ദീപത്തിന്റെ സ്ഫുരണങ്ങള്‍ മാത്രമാണ്. അവയെ സമഗ്രമായ രീതിയില്‍ സിമീപിക്കണം. പാശ്ചാത്യസമീപനമാകട്ടെ ഭാഗികമാണ്, സ്വതന്ത്രമാണ്, സ്വയം ഭരണാധികാരത്തോടുകൂടിയതുമാണ്. ഭാരതീയ വിചാരകേന്ദ്രം നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നു. ഏകോപിപ്പിക്കുക എന്ന കാഴ്ചപ്പാടാണ് വിചാരകേന്ദ്രം ഏറ്റെടുക്കാന്‍ പോകുന്ന പഠനഗവേഷണളുടെ അടിസ്ഥാന സ്വഭാവം.
(ഒരു മുന്‍ പ്രഭാഷണത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: