ന്യൂദല്‍ഹി: പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ സംസ്ഥാനങ്ങളുടെ മെല്ലെപ്പോക്കിനെതിരെ കേന്ദ്ര സര്‍ക്കാര്‍. ആവശ്യത്തിന് പണമുണ്ടെന്നും സര്‍ക്കാരുകള്‍ ചോദിക്കണമെന്നും ചൂണ്ടിക്കാട്ടി ഗ്രാമവികസന വകുപ്പ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കത്തയച്ചു.
ഭൂരിഭാഗം സംസ്ഥാനങ്ങളും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ മുഴുവന്‍ തുകയും ആവശ്യപ്പെട്ടിട്ടില്ല. 2016-17 വര്‍ഷത്തെ പണം ആവശ്യപ്പെടാത്ത സംസ്ഥാനങ്ങളുമുണ്ട്. 2019 മാര്‍ച്ച് 31ന് മുന്‍പ് ഒരു കോടി വീടുകള്‍ നിര്‍മിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഇതുവരെ 56 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. 26 ലക്ഷം വീടുകള്‍ക്ക് അവസാനഗഡു വിതരണം ചെയ്തു. പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെങ്കില്‍ ഗുണഭോക്താവിന് കൃത്യമായ സമയങ്ങളില്‍ പണം ലഭിക്കേണ്ടതുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
പണമില്ലെങ്കില്‍ വീടുകളുടെ നിര്‍മാണം സ്തംഭിക്കും. ലക്ഷ്യം നേടാന്‍ ഏറെക്കാലം കാത്തിരിക്കേണ്ടി വരും. മുഴുവന്‍ സംസ്ഥാനങ്ങളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള പണം മന്ത്രാലയത്തിലുണ്ട്. കത്തില്‍ വിശദീകരിച്ചു.11.76 ലക്ഷം വീടുകളാണ് ബീഹാറിന്റെ ലക്ഷ്യം. എന്നാല്‍ 1.82 ലക്ഷം വീടുകള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. 2017-18ല്‍ പണം ആവശ്യപ്പെട്ടിട്ടുമില്ല.
1.23 ലക്ഷം വീടുകള്‍ നിര്‍മിക്കേണ്ട ആന്ധ്രാപ്രദേശ് 28000 വീടുകളാണ് പൂര്‍ത്തിയാക്കിയത്. മഹാരാഷ്ട്ര 2.56 ലക്ഷവും തമിഴ്നാട് 1.13 ലക്ഷവും വീടുകള്‍ നിര്‍മിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: