ആലപ്പുഴ: ശബരിമല യുവതീ പ്രവേശനത്തില്‍ സിപിഎമ്മിന് പിന്നാലെ സിപിഐയും വിശ്വാസികള്‍ക്കെതിരെ പ്രചാരണത്തിന്. ഇതിനായി പ്രത്യേക ലഘുലേഖകളും തയ്യാറാക്കി. വരും ദിവസങ്ങളില്‍ ഭവന സന്ദര്‍ശനം നടത്തി ഇവ വിതരണം ചെയ്യാനാണ് തീരുമാനം.
വിശ്വാസികളെ അവഹേളിക്കുന്ന ലഘുലേഖകളുമായി സിപിഎം സംഘടിപ്പിച്ച ഭവനസന്ദര്‍ശനം ലക്ഷ്യം കാണാതെ പൊളിഞ്ഞിരുന്നു. സിപിഎം മാതൃക പിന്തുടരാനുള്ള സിപിഐ തീരുമാനത്തിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാണ്.
സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് തന്നെയാണ് പാര്‍ട്ടിയുടെ അഭിപ്രായമെങ്കിലും അടിച്ചേല്‍പ്പിക്കലും, അപമാനിക്കലും വേണ്ടെന്നായിരുന്നു നേരത്തെയുള്ള സിപിഐ നിലപാട്. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവരെ അവഹേളിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും സംഘടിപ്പിക്കുന്ന ഇടതുമുന്നണി സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതില്‍ സിപിഐയുടെ പ്രചരണം ഒതുക്കുകയായിരുന്നു.
എന്നാല്‍ പൊടുന്നനെയാണ് വിശ്വാസികള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ സിപിഐ ഔദ്യോഗിക പക്ഷം തീരുമാനിച്ചത്. ഇതിനെതിരെ പാര്‍ട്ടി അണികളിലും ഒരു വിഭാഗം നേതാക്കളിലും പ്രതിഷേധം ശക്തമാണ്.സിപിഐ നിലപാട് സിപിഎം തീരുമാനിക്കുന്ന ഗതികേടിലേക്ക് കാനം രാജേന്ദ്രന്റെ നേതൃത്വം എത്തിച്ചെന്നാണ് മറുപക്ഷം വിമര്‍ശിക്കുന്നത്.
ബ്രാഞ്ച് യോഗങ്ങളില്‍ പോലും നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍ കടുത്ത രോഷം പ്രകടിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ അച്ചടിച്ച ലഘുലേഖകള്‍ പാര്‍ട്ടി ഓഫീസുകളില്‍ കെട്ടിക്കിടക്കുകയാണ്. സ്വന്തം അണികളെ പോലും ബോദ്ധ്യപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ലഘുലേഖകളുമായി ഭവന സന്ദര്‍ശനം നടത്തുന്നത് കൂടുതല്‍ കുഴപ്പത്തിലാക്കുമെന്ന ഭയത്തിലാണ് നേതൃത്വം.
സിപിഐ നോമിനിയായ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡംഗം കെ.പി. ശങ്കരദാസിന്റെ പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടിയില്‍ പ്രതിഷേധമുണ്ട്. ചിത്തിര ആട്ടവിളക്ക് ഉത്സവ ദിവസം ശബരിമലയിലെ പതിനെട്ടാംപടിയില്‍ ആചാരവിരുദ്ധമായി കയറിയ ശങ്കരദാസിന്റെ നടപടി പാര്‍ട്ടിക്കും, സര്‍ക്കാരിനും ക്ഷീണമായി. കൂടാതെ ബോര്‍ഡംഗത്തെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്നും വിമര്‍ശനമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: