തലശ്ശേരി: എന്‍ഡിഎ ചെയര്മാന് അഡ്വ.പി.എസ്. ശ്രീധരന് പിള്ളയും കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയുടെ രണ്ടാം ദിവസം കണ്ണൂര്‍ ജില്ലയിലെ പര്യടനത്തില്‍ അണമുറിയാത്ത ആവേശത്തോടെ പങ്കാളികളായത് പതിനായിരങ്ങള്‍. ഇന്നലെ രാവിലെ 10 മണിക്ക് പയ്യന്നൂരില്‍ നിന്നാരംഭിച്ച രഥയാത്ര കാണാനും സ്വീകരണം നല്‍കാനും ജില്ലയിലെ നിരവധി കേന്ദ്രങ്ങളില്‍ നൂറുകണക്കിന് അയ്യപ്പ ഭക്തന്മാരെത്തിച്ചേര്ന്നു. തലശ്ശേരി മൊയ്തു പാലത്തില്‍ നിന്ന് മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അയ്യപ്പഭക്തന്മാര് രഥയാത്രയ്ക്ക് സ്വീകരണം നല്കി. തലശ്ശേരിയിലെ പൊതുസമ്മേളന നഗരിയിലെത്തിച്ചേര്‍ന്ന നേതാക്കളെ ശരണമന്ത്രങ്ങളോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. സമ്മേളന നഗരിയില്‍ മുതിര്‍ന്ന ഗുരുസ്വാമിമാരെ ആദരിച്ചു.
അധികാരമുപയോഗിച്ച് ഹിന്ദുമത വിശ്വാസത്തെ തകര്‍ക്കാനുള്ള സിപിഎം നീക്കത്തിനെതിരെ പ്രതിഷേധിക്കാനാണ് എന്‍ഡിഎ രഥയാത്ര നടത്തുന്നതെന്ന് സ്വീകരണ സമ്മേളനത്തില്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഏത് വിധേനയും യുവതികളെ കയറ്റിയേ അടങ്ങു എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്ന് ബിഡിജെഎസ് ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്, എ.എന്‍. രാധാകൃഷ്ണന്, ചേറ്റൂര്‍ ബാലകൃഷ്ണന് മാസ്റ്റര്‍, ബിഡിജെഎസ് സംസ്ഥാന ഉപാധ്യക്ഷ സംഗീത വിശ്വനാഥന് തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, വര്‍ക്കി വട്ടപ്പാറ, അരയാക്കണ്ടി സന്തോഷ്, ശോഭ സുരേന്ദ്രന്, സുഭാഷ് വാസു, എം.കെ. നീലകണ്ഠന് മാസ്റ്റര്‍, കെ.കെ. പൊന്നപ്പന്, കെ.പി. ശ്രീശന് തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍ഡിഎ ജില്ലാ കണ്‍വീനര്‍ വി.പി. ദാസന് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാജനറല്‍ സെക്രട്ടറി എന്‍. ഹരിദാസ് സ്വാഗതവും തലശ്ശേരി മണ്ഡലം സെക്രട്ടറി എം.പി. സുമേഷ് സ്വാഗതവും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: