റാന്നി: ശബരിമല ആചാരസംരക്ഷണത്തിനുള്ള അയ്യപ്പജ്യോതി പ്രയാണ രഥയാത്രയ്ക്ക് തുടക്കം. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെയുള്ള രഥയാത്ര റാന്നി-പെരുനാട് കക്കാട്ട് കോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രാങ്കണത്തില്‍ നിന്ന് ആരംഭിച്ചു. തന്ത്രി കണ്ഠര് മോഹനര് ക്ഷേത്ര ശ്രീകോവിലില്‍ നിന്നു ദീപം പകര്‍ന്ന് നല്കി യാത്ര ഉദ്ഘാടനം ചെയ്തു.
ഇതോടനുബന്ധിച്ച് നടന്ന യോഗത്തില്‍ ആന്റോ ആന്റണി എംപി, പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ, സെക്രട്ടറി നാരായണവര്‍മ, അജയ് തറയില്‍, പ്രസാദ് കുഴികാല തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ പോകുന്ന രഥയാത്ര 12ന് പന്തളം കൊട്ടാരത്തില്‍ സമാപിക്കും. ഇന്നലെ വിവിധ ക്ഷേത്രങ്ങളിലും എന്‍എസ്എസ് കരയോഗങ്ങളിലും സ്വീകരണം നല്കി.
വടശ്ശേരിക്കര ചെറുകാവ് ദേവീക്ഷേത്രം, ഇടക്കുളം ക്ഷേത്രം, മന്ദിരം, റാന്നി ബ്ലോക്കുപടി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം റാന്നി-തോട്ടമണ്‍കാവ് ദേവീ ക്ഷേത്രത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ പി.ജി. ശശികുമാര്‍ വര്‍മ, തോട്ടമണ്‍കാവ് ക്ഷേത്ര ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈന്‍ ജി. കുറുപ്പ്, തോട്ടമണ്‍ 693-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് പി.പി. ശശിധരന്‍നായര്‍, വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ പ്രസംഗിച്ചു.
തുടര്‍ന്ന് റാന്നി പെരുമ്പുഴയില്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിലും ഇട്ടിയപ്പാറയില്‍ ഐത്തല 1261-ാം നമ്പര്‍ കരയോഗവും റാന്നി ഹിന്ദുമത പരിഷത്തും വിവിധ ഹൈന്ദവ സാംസ്കാരിക സംഘടനകളും സംയുക്തമായി രഥയാത്രയെ സ്വീകരിച്ചു. രണ്ടാം ദിവസമായ ഇന്ന് രാവിലെ കുമാരനല്ലൂരില്‍ നിന്ന് ആരംഭിച്ച് ചെട്ടിക്കുളങ്ങരയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: