കൊട്ടാരക്കര: ശബരിമല നാമജപയജ്ഞങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍എസ്എസ് കരയോഗമന്ദിരങ്ങള്ക്കു നേരെയുള്ള അക്രമം തുടരുന്നു. കഴിഞ്ഞ രാത്രിയില്‍ ചടയമംഗലം താലൂക്ക് യൂണിയനില്‍പ്പെട്ട വാളകം പോലിക്കോട് ശ്രീമഹാദേവര് വിലാസം കരയോഗ മന്ദിരം ആക്രമിച്ചു. മുന്നിലെ കൊടിമരം പൂര്‍ണമായി തകര്‍ത്തു.
രാവിലെ ആറ് മണിയോടെ നാട്ടുകാരാണ് കൊടിമരം വളച്ചൊടിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് ചിതറ രാധാകൃഷ്ണപിള്ള സ്ഥലത്തെത്തി. കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കരയോഗ മന്ദിരങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ അക്രമം തുടരുമ്പോഴും പ്രതികളെ പിടിക്കാന്‍ പോലീസിന് സാധിക്കാത്തത് പ്രതിഷേധത്തിന് ഇടയാകുന്നു. പരവൂരിലെ പൂതക്കുളം എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേരെയും രണ്ട് ദിവസം മുന്‍പ് സമാന രീതിയില്‍ അക്രമം നടന്നിരുന്നു. കൊട്ടാരക്കരയ്ക്ക് സമീപം നെടുവത്തൂരില്‍ എന്‍എസ്എസ് നിയന്ത്രണത്തിലുള്ള ക്ഷേത്രവും ആക്രമിച്ചിരുന്നു.
പന്തളത്ത് കുടശ്ശനാട് എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ കരിങ്കൊടി കെട്ടിയ നിലയിലായിരുന്നു. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്ക് അനുശോചനമെന്ന് രേഖപ്പെടുത്തി റീത്തും വച്ചിരുന്നു. കുടശ്ശനാട് എന്‍എസ്എസ് ഹൈസ്കൂളിലും സമാനമായി കൊടിയുയര്‍ത്തി റീത്ത് വച്ചിരുന്നു.
നേരത്തെ പാപ്പനംകോടിന് സമീപം മേലാംകോട് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: