ബംഗളൂരു: ബംഗളൂരു സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്മാന് അബ്ദുല്‍ നാസര്‍ മദനിക്ക് കര്‍ണാടക ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസില്‍ 31-ാം പ്രതിയാണ് മദനി. ജസ്റ്റിസ് നാഗമോഹന്ദാസാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ സുപ്രീംകോടതിയും മദനിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 2010 ആഗസ്ത് 17നാണ് മദനി കേരളത്തില്‍ നിന്നും അറസ്റ്റിലായത്.
പ്രമേഹരോഗം കടുത്തതിനാല്‍ ബംഗളൂരില്‍ ബന്ധുക്കളുടെ മേല്‍നോട്ടത്തില്‍ വിദഗ്ധചികിത്സയ്ക്ക് അവസരമൊരുക്കണമെന്നായിരുന്നു മദനി ആവശ്യപ്പെട്ടത്. എന്നാല്‍ പോലീസ് അകമ്പടിയോടെ ചികിത്സയാകാമെന്ന് കോടതി വിധിച്ചു. ജാമ്യം ലഭിച്ചാല്‍ ബംഗളൂരു വിട്ടുപോകില്ലെന്നും മദനി സത്യവാങ്മൂലം നല്‍കിയിരുന്നു. മദനിക്ക് ആവശ്യമായ ചികിത്സ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പുറത്തിറങ്ങാനുള്ള മദനിയുടെ നാടകമാണ് ചികിത്സയുടെ പേരിലുള്ള ജാമ്യാപേക്ഷയെന്നും പ്രോസിക്യൂഷന് ആരോപിച്ചു.
2008 ജൂലൈയിലുണ്ടായ സ്ഫോടനത്തില്‍ ഒരു സ്ത്രീ മരിക്കുകയും മറ്റ് 20പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തീവ്രവാദം, കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് മദനിക്കു മേല്‍ ചുമത്തിയിരിക്കുന്നത്. ഒന്നരവര്‍ഷമായി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനാണ് മദനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: