തിരുവനന്തപുരം: ഹിന്ദുമത നവോത്ഥാന ചരിത്രത്തിലെ സുവര്ണരേഖയായ ക്ഷേത്ര പ്രവേശന വിളംബരം സിപിഎം പാര്‍ട്ടി പരിപാടിയാക്കി മാറ്റുന്നു. ഖജനാവില്‍ നിന്നും 58 ലക്ഷം രൂപമുടക്കി എല്ലാ കേന്ദ്രങ്ങളിലും ദല്‍ഹിയിലും പരിപാടി സംഘടിപ്പിച്ചാണിത്. മന്ത്രിമാര്‍ നേതൃത്വം നല്‍കുന്നുവെന്ന് പറയുന്നെങ്കിലും പാര്‍ട്ടി പരിപാടിയായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് ആവര്‍ത്തിക്കാനുള്ള എളുപ്പമാര്‍ഗമായി വിളംബര വാര്‍ഷികത്തെ ഉപയോഗിക്കാനാണ് നീക്കം.
അവര്‍ണരിലെ പ്രതിഭാശാലികളും സവര്‍ണരിലെ ഉല്പതിഷ്ണുക്കളും ഒന്നിച്ചുചേര്‍ന്ന് നടത്തിയ സമരപോരാട്ടത്തിന്റെ ഫലമായിരുന്നു ക്ഷേത്രപ്രവേശന വിളംബരം. സിപിഎമ്മിനോ അതിന്റെ മുന്‍രൂപമായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ഒരു പങ്കുമില്ലാത്ത പോരാട്ടം. അതുകൊണ്ടുതന്നെ കഴിഞ്ഞ 81 വാര്‍ഷികങ്ങളും പാര്‍ട്ടിയോ പാര്‍ട്ടി ഘടകങ്ങളോ തിരിഞ്ഞുനോക്കിയില്ല. പട്ടികജാതി/ വര്‍ഗ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വകുപ്പ് മന്ത്രി ദര്‍ശനം നടത്തുന്ന ചടങ്ങില്‍ സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നതായിരുന്നു പതിവ്. ചില പിന്നാക്ക വിഭാഗ സംഘടനകള്‍ സ്വന്തം നിലയില്‍ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികം നടത്തുമെങ്കിലും സിപിഎം അനുകൂല പ്രസ്ഥാനങ്ങളൊന്നും ഇതേവരെ അതിന് മുതിര്‍ന്നിട്ടില്ല.
ഇത്തവണ ശബരിമല വിഷയത്തിന്റെ പേരില്‍ സര്‍ക്കാരും സിപിഎമ്മും പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴാണ് വാര്‍ഷികം ആഘോഷിക്കാനുള്ള തീരുമാനം. 82-ാം വാര്‍ഷികത്തിന്റെ പ്രത്യേകതയെന്തെന്നുപോലും വിശദീകരിക്കാനാവാതെയാണ് ലക്ഷങ്ങള്‍ മുടക്കി രാഷ്ട്രീയ പ്രചാരണത്തിന് തയ്യാറെടുക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിവാദത്തില്‍ നില്ക്കുന്ന കെ.ടി. ജലീല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാരാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുക. ആദ്യം 12ലക്ഷം രൂപയായിരുന്നു ഇതിനായി അനുവദിച്ചത്. പിന്നീടത് 57.75 ആയി ഉയര്‍ത്തി. പ്രളയത്തിന്റെ പേരില്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി സ്കൂള്‍ യുവജനോത്സവവും ചലച്ചിത്രമേളയും ഉപേക്ഷിക്കാന്‍ തീരുമാനിച്ച സര്‍ക്കാരാണ് രാഷ്ട്രീയം പറയാന്‍ ലക്ഷങ്ങള്‍ പൊടിപൊടിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: