കൊച്ചി: ആചാരസംരക്ഷണത്തിന്റെ പേരില്‍ ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നടത്തുന്ന പ്രതിഷേധങ്ങളില്‍ നിന്ന് വിട്ടു നില്ക്കാന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും നിയമാനുസൃത രജിസ്ട്രേഷനുള്ള അയ്യപ്പ ഭക്തരുടെ സംഘടനകള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശബരിമലയില്‍ സുരക്ഷാ ഭീഷണിയുണ്ട്. സമാധാനാന്തരീക്ഷം തകര്‍ക്കാനെത്തുന്ന സാമൂഹ്യവിരുദ്ധ ശക്തികളെ കരുതണം. ചില പാര്‍ട്ടികളും സംഘടനകളും ജനക്കൂട്ടത്തിന്റെ മതവികാരം ഉണര്‍ത്താന്‍ ശ്രമിച്ചു. പോലീസ് നടപടിയില്‍ തീര്‍ഥാടകര്‍ക്ക് പരിക്കേറ്റാല്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ ലഹളയ്ക്ക് കാരണമാകും, റിപ്പോര്‍ട്ട് പറയുന്നു. ചിത്തിര ആട്ടത്തിരുനാളിനായി ശബരിമല നട തുറന്ന ശേഷമുള്ള സംഭവവികാസങ്ങള്‍ വ്യക്തമാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് നവംബര്‍ 16ന് ശബരിമല നട തുറന്നാല്‍ ദിനംപ്രതി ഒരുലക്ഷത്തോളം പേര് ദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവതികള്‍ പ്രവേശിക്കുന്നതിനെതിരെ രാഷ്ട്രീയപാര്‍ട്ടികളും സംഘടനകളും പ്രതിഷേധം തുടര്‍ന്നാല്‍ തീര്‍ഥാടനത്തെ സാരമായി ബാധിക്കും.
നവംബര്‍ ആറിന് രാവിലെ ഏഴരയോടെ ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയും മറ്റും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി. വത്സന് തില്ലങ്കേരിയടക്കമുള്ളവര്‍ പതിനെട്ടാം പടിയില്‍ ഒത്തുചേരുകയും തില്ലങ്കേരി ഇവിടെ നിന്ന് പ്രസംഗിക്കുകയും ചെയ്തു. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയത് ആചാര ലംഘനമാണ്. പ്രതിഷേധത്തെത്തുര്ടന്ന് പത്ത് മിനിട്ടോളം തീര്‍ഥാടകര്‍ക്ക് പതിനെട്ടാം പടി ചവിട്ടാനായില്ല. ശബരിമലയില്‍ ആചാരം ലംഘിച്ചതും പതിനെട്ടാം പടിയില്‍ പ്രസംഗിച്ചതും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
നട തുറന്നപ്പോള്‍ ഭക്തര്‍ക്ക് കുടിവെള്ളവും ടോയ്ലെറ്റ് സൗകര്യവും ലഭ്യമാക്കിയില്ലെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും പ്രതിഷേധക്കാര്‍ തീര്‍ഥാടകരുടെ വേഷത്തില്‍ ഇരുമുടിക്കെട്ടുമായി സന്നിധാനത്ത് എത്തി ക്യാമ്പ് ചെയ്യുന്നത് ഒഴിവാക്കാന്‍ റൂം സൗകര്യം ആര്‍ക്കും നല്‍കിയില്ലെന്നും സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പോലീസിന്റെ തന്ത്രപരമായ ഇടപെടലിനത്തുടര്‍ന്നാണ് ശബരിമലയില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായത്. നവംബര്‍ ആറിന് രാവിലെ പതിനെട്ടാം പടി കയറാനെത്തിയ ലളിതയെയും ബന്ധു മൃദുല്‍കുമാറിനെയും ആള്‍ക്കൂട്ടം മര്‍ദിച്ചു. പോലീസ് സംരക്ഷണ വലയം തീര്‍ത്താണ് ലളിതയെയും മൃദുല്‍കുമാറിനെയും പ്രതിഷേധക്കാരില്‍ നിന്ന് രക്ഷിച്ചത്, റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: