കൊച്ചി: രാജ്യത്ത് ഇസ്ലാമിക് ബാങ്ക് അപ്രായോഗികമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു പറഞ്ഞു. നിലവിലുള്ള നിയമങ്ങളനുസരിച്ച് ഇസ്ലാമിക് ബാങ്ക് ഉണ്ടാക്കുവാനാകില്ല. എറണാകുളം ജില്ലയെ അര്‍ഥവത്തായ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സാധ്യമായ രാജ്യത്തെ പ്രഥമ ജില്ലയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക ഫൈനാന്‍സിനെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലും മറ്റ് വിദേശങ്ങളിലും നിരവധി മലയാളികളുണ്ട്. ഇവര്‍ സമാഹരിക്കുന്ന ധനം കേരളത്തിന്റെ വികസനത്തിനായി ഉപയോഗിക്കുവാനാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള ആവശ്യവും കേരളം ഉയര്‍ത്തിയിരുന്നു. ഇന്ത്യയില്‍ ഇസ്ലാമിക ബാങ്ക് വേണമെന്ന് ആവശ്യപ്പെട്ട ഏക സംസ്ഥാനവും കേരളമാണെന്ന് സുബ്ബറാവു ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് പഠനം നടത്തിയിരുന്നു. പലിശയില്ലാതെ വ്യവസായങ്ങള്‍ക്ക് വായ്പ നല്കുന്ന രീതി മേറ്റ്ങ്ങുമില്ല. ഇതില്‍ ഒരുപാട് നിയമപ്രശ്നങ്ങളുണ്ട്. നിലവിലുള്ള നിയമങ്ങളനുസരിച്ച് ഇസ്ലാമിക ബാങ്ക് തുടങ്ങുവാനാകില്ല. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരേണ്ടിവരും. വിദേശത്തുനിന്ന് നിയമാനുസരണം പണം കൊണ്ടുവരാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അവ സംസ്ഥാനത്തിന് പ്രയോജനപ്പെടുത്താവുന്നതാണ്.
രാജ്യത്തെ പ്രഥമ സമ്പൂര്‍ണ ബാങ്കിങ് ജില്ലയെന്ന ചരിത്ര നേട്ടം എറണാകുളം കൈവരിച്ചുവെങ്കിലും വെല്ലുവിളികള്‍ ഇനിയും ഏറെയുണ്ടെന്ന് ആര്.ബി.ഐ ഗവര്‍ണര്‍ ചുണ്ടിക്കാട്ടി. ബാങ്ക് അക്കൗണ്ടുകള്‍ പാവപ്പെട്ടവര്‍ക്ക് അത്താണിയായി മാറുന്ന സാഹചര്യമുണ്ടാവണം. സമ്പൂര്‍ണ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ യത്നത്തിനിടയില്‍ ജില്ലയിലെ 107 പാവപ്പെട്ട കുടുംബങ്ങളെ ഉള്‍പെടുത്തി ആര്‍ബിഐ ഒരു സര്‍വേ നടത്തുകയുണ്ടായി. നിര്‍ധന കുടുംബങ്ങള്‍ ഇപ്പോഴും സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കുന്നുണ്ടെന്ന് ഈ പഠനത്തില്‍ നിന്ന് വ്യക്തമായി.
സാമ്പത്തിക വിദ്യാഭ്യാസം സാമ്പത്തിക ഉള്പെടുത്തലിലേക്കുള്ള പ്രയാണത്തില്‍ വളരെ പ്രധാനമാണെന്ന് ഡോ. സുബ്ബറാവു അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ച രൂപരേഖ ആര്‍ബിഐ തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്കയച്ചു കൊടുത്തിട്ടുണ്ട്. ഇത് വിദ്യാലയങ്ങളില്‍ പാഠ്യ വിഷയമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഒരു പരീക്ഷണമെന്ന നിലക്ക് നാല് വര്‍ഷം മുന്‍പ് തന്നെ കര്‍ണാടക ഇത് പാഠ്യ പദ്ധതിയിലുള്‍പെടുത്തി.
കേരളത്തില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിലുള്ള തടസ്സങ്ങളൊക്കെ മാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉദ്ഘാടന പ്രസംഗത്തെ പരാമര്‍ശിച്ച് ഡോ. സുബ്ബറാവു വ്യക്തമാക്കി. 4 ലക്ഷം രൂപവരെ സ്വത്ത് ജാമ്യം വേണ്ട. വായ്പക്കായി മികച്ച പ്രൊജക്റ്റ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ സംസ്ഥാനത്തെ വായ്പാ നിക്ഷേപ അനുപാതം വര്‍ധിപ്പിക്കാന്‍ തടസ്സമില്ല. പാവപ്പെട്ട ജനങ്ങളുടെ ജീവിതം എപ്പോഴും അസ്ഥിരതയിലാണെന്നതിനാല് അവര്‍ക്കാണ് ബാങ്ക് അക്കൗണ്ടുകള്‍ അത്യാവശ്യം. അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. അങ്ങനെയുള്ള അവസരങ്ങളില്‍ ബാങ്കുകള്‍ക്ക് വായ്പ നല്കി സഹായിക്കാന്‍ സാധിക്കും.
ബാങ്ക് വായ്പാ നിരക്ക് കുറക്കുന്നത് സംബന്ധിച്ച് നാണ്യപ്പെരുപ്പത്തിന്റെ സ്ഥിതി കണക്കിലെടുത്ത് തീരുമാനമുണ്ടാകുമെന്ന് വാര്‍ത്താലേഖകരുടെ ചോദ്യത്തിന് ഡോ. സുബ്ബറാവു മറുപടി നല്കി. ഡിസംബര്‍ 18നാണ് അടുത്ത ത്രൈമാസ അവലോകനം .മാതാപിതാക്കള്‍ക്ക് സാമ്പത്തിക സ്ഥിതി ഇല്ലെന്ന് കരുതി ഒരു വിദ്യാര്‍ത്ഥിയുടേയും പഠിപ്പ് മുടങ്ങാന്‍ പാടില്ലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ കുറേകൂടി അനുകൂലമായ നിലപാട് സംസ്ഥാനത്തെ ബാങ്കുകള്‍ സ്വീകരിക്കണം. സംസ്ഥാനത്തെ വായ്പാ-നിക്ഷേപ അനുപാതം വര്‍ധിപ്പിക്കാനും ബാങ്കുകള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: