തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിനെതിരെ എന്‍എസ്എസ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ സിപിഎമ്മിന്റെ ഒളിയുദ്ധം. ഒരുവശത്ത് പ്രതിഷേധങ്ങള്‍ അവഗണിക്കാന്‍ പറയുന്ന സിപിഎം, മറുവശത്ത് കരയോഗ മന്ദിരങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ട്, നാമജപത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കേസെടുത്ത് വിരട്ടാനുള്ള ശ്രമവും ശക്തമാക്കി.
പ്രതിഷേധത്തിന്റെ ശക്തി ക്രമേണ കുറഞ്ഞ് കെട്ടടങ്ങുമെന്നും അതിനാല്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്നുമാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട്. കരയോഗ മന്ദിരങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളും നിലയ്ക്കലിലെ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ വ്യാപക അറസ്റ്റും എന്‍എസ്എസിനെ പരസ്യപ്രതിഷേധങ്ങളില്‍ നിന്നു പിന്മാറ്റുമെന്നും സിപിഎം കരുതി. പിന്നീട് നിയമ നടപടികള്‍ക്കേ അവര്‍ തയാറാകൂയെന്നായിരുന്നു വിലയിരുത്തല്‍.
ശബരിമല പ്രതിഷേധത്തിന് ശേഷം ചേര്‍ന്ന രണ്ട് സെക്രട്ടേറിയറ്റ് യോഗത്തിലും വിഷയം ചര്‍ച്ചയ്ക്ക് വന്നെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ട് തടഞ്ഞു. പ്രതിഷേധത്തിന് ആയുസില്ലെന്നാണ് വിശദീകരിച്ചത്. എന്നാല്‍, സിപിഎമ്മിനെ ഞെട്ടിച്ച് എന്‍എസ്എസ് പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ തന്നെ നിലകൊണ്ടു. യുവതീ പ്രവേശനത്തിനെതിരെ നടത്തുന്ന അയ്യപ്പജ്യോതി രഥയാത്രക്ക് ഇന്നലെ ചങ്ങനാശേരിയില്‍ നല്കിയ സ്വീകരണത്തില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നേരിട്ട് പങ്കെടുത്തു.
എന്‍എസ്എസ് പതാകദിനത്തില്‍ കരയോഗങ്ങള്‍ കേന്ദ്രീകരിച്ച് നാമജപം നടത്തിയപ്പോള്‍ സിപിഎമ്മിന് ആഭിമുഖ്യമുള്ള കരയോഗങ്ങള്‍ വിട്ടുനിന്നു. നാമജപം നടത്തിയ കരയോഗങ്ങളിലെ സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുത്തുമില്ല. ഇത് ഒരു വിഭാഗം പ്രവര്‍ത്തകരില്‍ കടുത്ത അമര്‍ഷത്തിനിടയാക്കി.
നിലയ്ക്കലിലും പമ്പയിലും നടത്തിയ വ്യാപക അറസ്റ്റ് എന്‍എസ്എസിനെ വിരട്ടുക ലക്ഷ്യമിട്ടായിരുന്നു. നാമജപങ്ങളെ തുടര്‍ന്ന് ഗതാഗതം തടസപ്പെടുത്തിയതിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ കേസും രജിസ്റ്റര്‍ ചെയ്തു. ഏതാനും പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഈ നിലപാട് എന്‍എസ്എസിനെ പ്രതിരോധത്തിലാക്കുമെന്നും പരസ്യപ്രക്ഷോഭമുണ്ടാകില്ലെന്നും അവര്‍ കണക്കുകൂട്ടി. എന്നാല്‍, ഇതെല്ലാം പാളി.
എന്‍എസ്എസുമായി ഭിന്നതയുണ്ടെന്ന് വരുത്തിത്തീര്‍ത്താല്‍ പിന്നാക്ക വിഭാഗക്കാരെയും മറ്റ് സമുദായങ്ങളെയുമെല്ലാം കൂടെ നിര്‍ത്താമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. ബാലകൃഷ്ണപിള്ള കൂടെയുള്ളതിനാല്‍ കോട്ടയം, പത്തനംതിട്ട മേഖലകളില്‍ പിടിച്ചുനില്‍ക്കാനാകുമെന്നും അവര്‍ കരുതുന്നു.
എന്നാല്‍, സിപിഎം നീക്കം മുന്നില്‍ക്കണ്ടു തന്നെയാണ് എന്‍എസിഎസിന്റെ നീക്കങ്ങള്‍. ശക്തമായ നിലപാടുമായി മുന്നോട്ടുപോകുമെന്ന് എന്‍എസ്എസ് വ്യക്തമാക്കിയിട്ടുണ്ട്.
അജി ബുധനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: