മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ഇാന്ഡിഗോ എയര്‍ലൈന്‍സിന്റെ ബസ്സ് വിമാനത്താവളത്തിലെത്തിച്ചു. രാജസ്ഥാനില്‍ നിന്ന് റോഡുമാര്‍ഗ്ഗമാണ് വിമാനത്താവളത്തില്‍ എത്തിച്ചത്. യാത്രക്കാരെ എയര്സൈഡിലേക്ക് കൊണ്ടു പോകുന്നതിനു വേണ്ടിയാണ് ബസ് ഉപയോഗിക്കുക. 75 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന ലോഫ്ളോര്‍ ബസ്സാണ് എത്തിച്ചത്. സര്‍വ്വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം കിയാല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി.ജോസ് ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു. ജനുവരി 5 മുതല്‍ സര്‍വ്വീസ് തുടങ്ങാനാണ് ഇന്‍ഡിഗോ ആലോചിക്കുന്നത്. ഡിസംബറില്‍ തുടങ്ങാന്‍ കഴിയുമോ എന്നു പരിശോധിക്കാന്‍ കിയാല്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യാന്തര യാത്രയ്ക്ക് ബോയിംഗ് 737 വിമാനങ്ങള്‍ ഉപയോഗിക്കുമെന്നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചിട്ടുള്ളത്. ഇവിടെ നിന്ന് സര്‍വ്വീസ് ആരംഭിക്കുന്ന മറ്റു വിമാനക്കമ്പനികളായ ഗോഎയര്‍ , സ്പൈസ് ജെറ്റ് തുടങ്ങിയവയും അടുത്ത ദിവസങ്ങളില്‍ ബസ്സുകള്‍ എത്തിക്കാനുള്ള നീക്കത്തിലാണ്. തുടക്കത്തില്‍ എല്ലാ കമ്പനികളുടേയും ഒരു ബസ്സുവീതം എയര്‍ സൈഡില്‍ ഉണ്ടാകും. സര്‍വ്വീസുകളുടേയും യാത്രക്കാരുടേയും എണ്ണം കൂടുന്നതനുസരിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തും. അടുത്ത ഘട്ടത്തില്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് ടെര്‍മിനല്‍ കെട്ടിടത്തിലേക്കും ടെര്‍മിനല്‍ ബില്‍ഡിംഗുകളെ പരസ്പരം ബന്ധിപ്പിച്ചും ബസ്സ് സര്‍വ്വീസുകള്‍ തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: