ആലക്കോട്: ഹോങ്കോങ്ങിലേക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്ത് രണ്ടംഗസംഘം മലയോരത്തെ ആറു പേരില്‍ നിന്നായി 18 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. തടിക്കടവ് മണാട്ടിയിലെ ചെറുകാട്ടുപറമ്പില്‍ മിനി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ളവരാണ് അഡ്വ.കെ.അനൂപ് കുമാര്‍ മുഖാന്തിരം ഇത് സംബന്ധിച്ച് കോടതിയില്‍ പരാതി നല്‍കിയത്. ജോബിന് ജെയിംസ്, ജോസ് ജെയിംസ് എന്നിവര്‍ക്കെതിരെയാണ് പരാതി. മിനി സെബാസ്റ്റ്യന്‍ പുറമേ ആലക്കോട്ടെ കാരക്കാട് കെ.ബി.സിന്ധു, ചീങ്കല്ലേല്‍ കവിത ബാബു, അജയ് ബാബു, പരിയാരം കുണ്ടപ്പാറയിലെ പൊന്‍കുന്നേല്‍ നിബില്‍ പീറ്റര്‍, പാടിയോട്ടുചാല്‍ മച്ചിയിലെ പനക്കല്‍ അന്ന എന്നിവരാണ് കോടതിയില്‍ പരാതി നല്‍കിയത്.
18 വര്‍ഷം ഗല്ഫില് നഴ്സായി ജോലി ചെയ്തിരുന്ന മിനി കുറച്ചുകാലമായി നാട്ടില്‍ത്തന്നെയാണ്. ഇതിനിടയില്‍ മിനിയുടെ ഫോണിലേക്ക് ഹോങ്കോങ്ങിലേക്ക് ജനറല്‍ നഴ്സുമായി ആവശ്യമുണ്ടെന്ന് കാണിച്ച് വാട്സ് അപ്പ് സന്ദേശം ലഭിക്കുകയായിരുന്നു. ഇതിലേക്ക് തിരിച്ചുവിളിച്ചപ്പോള്‍ ജോബിന് ജെയിംസ് എന്നയാള്‍ മിനിയുമായി സംസാരിക്കുകയും പ്രതിമാസം 90,000 രൂപ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്യുകയുമായിരുന്നു. വിസക്ക് അഞ്ച് ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. അഞ്ച് പേരെക്കൂടി സംഘടിപ്പിച്ചാല്‍ വിസയുടെ തുക കുറക്കാമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് മിനി ബന്ധുക്കളും പരിചയക്കാരുമായ മറ്റുള്ളവരില്‍ നിന്നും പണം വാങ്ങി ബാങ്ക് ഓഫ് ബറോഡയുടെ ചെന്നൈ ചൂളൈമേട് ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിക്ഷേപിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 9 ന് ഇവര്‍ മക്കാവുവിലേക്ക് പോവുകയും ഇവരെ ഇവിടെ ഒരു റിസോര്‍ട്ടില്‍ മൂന്ന് ദിവസം താമസിപ്പിക്കുകയും ചെയ്തു. ഇവിടെ നിന്നും ഹോംങ്കോങ്ങില്‍ എത്തിയെങ്കിലും വിസയോ ജോലിയോ ലഭിച്ചില്ല. തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്നറിഞ്ഞതോടെ ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ഫോണ്‍ മുഖാന്തിരമുള്ള ബന്ധം മാത്രമായതിനാല്‍ പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: