കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്ത്യാ വിമാനത്തിന് ഇന്ന് മുതല്‍ ടിക്കറ്റ് ബുക്കിങ്ങ് തുടങ്ങുമെന്ന് സൂചന. ഡിസംബര്‍ 9 ന വാണിജ്യാടിസ്ഥാനത്തില്‍ സര്‍വ്വീസ് നടത്താന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിനാണ് അനുമതി ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഇത് സംബന്ധിച്ച് സവില്‍ ഏവിയേഷന്‍ വകുപ്പില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചെങ്കിലും ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് മാത്രമേ ലഭിക്കുകയുള്ളൂ. കിയലിന്റെ നിബന്ധനകളും ഡിജിസിഎയുടെ ഉത്തരവും പ്രകാരമുളള ചാര്‍ജ്ജുകള്‍ കണക്കുകൂട്ടി നിരക്ക് നിശ്ചയിക്കല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് മുതല്‍ ഓണ്‍ലൈനില്‍ ബുക്കിങ്ങ് തുടങ്ങും.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ആദ്യ സര്‍വ്വീസ് നടത്താനുള്ള വിമാനം ഡിസംബര്‍ 8 ന് തിരുവനന്തപുരത്ത് നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ്സ് എത്തിക്കും. 9 ന് രാവിലെ 10 മണിക്ക് അബുദാബിയിലേക്കാണ് ആദ്യവിമാനം പുറപ്പെടുക. ഈ വിമാനം വൈകുന്നേരം 7 മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തി രാത്രി 9.05 ന് റിയാദിലേക്ക് പുറപ്പെടും. പുലര്‍ച്ചെയോടെ വീണ്ടും കണ്ണൂരിലെത്തും. അബുദാബിയിലേക്ക് ആഴ്ചയില്‍ നാല് ദിവസവും റിയാദിലേക്ക് മൂന്ന് ദിവസവുമാണ് സര്‍വ്വീസ് നടത്തുക. ഇതുകൂടാതെ ഷാര്‍ജയിലേക്കും ദോഹയിലേക്കും നാല് ദിവസവും മസ്കറ്റിലേക്ക് മൂന്നു ദിവസവും സര്‍വ്വീസ് ഉണ്ടായിരിക്കും. ദുബായിലേക്കുള്ള സര്‍വ്വീസ് തീരുമാനമായിട്ടില്ല.
കണ്ണൂരില്‍ നിന്നുമുള്ള ഇന്‍ഡിഗോ സര്‍വ്വീസ് ജനുവരി രണ്ടാം വാരത്തോടെ തുടങ്ങുമെന്നാണ് പ്രതീക്ഷ. ഇന്‍ഡിഗോ ആഭ്യന്തര സര്‍വ്വീസുകളാണ് നടത്തുക. ഉഡാന്‍ സര്‍വ്വീസിനായി ഇന്‍ഡിഗോ നല്കിയ അപേക്ഷയില്‍ അനുമതി ലഭിച്ചുകഴിഞ്ഞു. ഇതുകൂടാതെ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ സ്പൈസ് ജെറ്റും ഗോ എയര്‍, ജെറ്റ് എയര്‍വേയ്സ് എന്നീ കമ്പനികളും മുന്നോട്ട് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: