കോട്ടയം: ആറന്മുളയില് വിമാനത്താവളത്തിന് വേണ്ടി നെല്‍വയലും നീര്‍ത്തടവും പുഴകളും നികത്തിയതില്‍ അഴിമതിയും ക്രമക്കേടും നിയമലംഘനവുമുണ്ടെന്ന് ചൂണ്ടിക്കാട്ടി ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് നല്കിയ ഹര്‍ജിയില്‍ പ്രതികള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവായി.
മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍, ആറന്മുള വില്ലേജ് ഓഫീസര്‍മാര്‍, കോഴഞ്ചേരി തഹസീല്‍ദാര്‍, താലൂക്ക് സര്‍വ്വേയര്‍, അടൂര്‍ ആര്‍ഡിഒ, താലൂക്ക് ലാന്‍ഡ്ബോര്‍ഡ് ചെയര്മാന്, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മൗണ്ട് സിയോണ്‍ എയര്‍ സര്‍വ്വീസ്, ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ്, കെ.ജി.എസ് ഗ്രൂപ്പ് തുടങ്ങിയ വിമാനത്താവളക്കമ്പനി ഭാരവാഹികളുമാണ് കേസിലെ പ്രതികള്‍. അടുത്ത മാര്‍ച്ച് 14 ന് മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് വിജിലന്‍സ് കമ്മീഷണറോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംഭവത്തിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടും നടപടി കൈക്കൊള്ളാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പൈതൃകഗ്രാമ കര്‍മ്മസമിതി കോടതിയെ സമീപിച്ചത്.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം, ഭൂപരിഷ്കരണ നിയമം, ഭൂവിനിയോഗ നിയമം തുടങ്ങി നിലവിലുള്ള എല്ലാ നിയമവ്യവസ്ഥകളും ലംഘിച്ചുവെന്നും നടപടി സ്വീകരിക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുറ്റകരമായ കൃത്യവിലോപം കാണിച്ചുവെന്നും വിമാനത്താവളകമ്പനിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റത്തിന് നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പ്ട്ടിട്ടുണ്ട്.
ഉദ്ദേശം 600 ഏക്കര്‍ ഏരിയ തണ്ണീര്‍തടം, 1000 ഏക്കറോളം നെല്‍വയലുകള്‍, കോഴിത്തോട് നദി, അനേകം ചെറുതോടുകള്‍, വിശ്വപ്രസിദ്ധമായ ആറന്മുള വള്ളംകളി, പള്ളിയോടം, പൈതൃകകാവുകള്, 100 വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രങ്ങള്‍, ഭക്തലക്ഷങ്ങളുടെ ആശ്രയസ്ഥാനമായ ആറന്മുള ശ്രീ പാര്‍ത്ഥസാരഥിക്ഷേത്രം, ആറന്മുള കണ്ണാടിയുടെ പ്രധാന അസംസ്കൃത പദാര്‍ത്ഥമായ ചെളി എന്നിവ പ്രതികളുടെ പ്രവൃത്തിമൂലം ഇല്ലാതാകുമെന്ന് ഹര്‍ജിയില്‍ പറയുന്നു.
പൈതൃകഗ്രാമമായി യുഎന്‍ഡിപി, പ്രഖ്യാപിച്ചിട്ടുള്ളതും, സംരക്ഷിക്കപ്പെടേണ്ടതുമായ കേരളത്തിലെ രണ്ട് പ്രസിദ്ധസ്ഥലങ്ങളില് ഒന്നായ ആറന്മുളയുടെ പൈതൃകം പ്രതികളുടെ പ്രവര്‍ത്തനംമൂലം പൂര്‍ണ്ണമായും ഇല്ലാതാകും. പട്ടികജാതി കോളനിയുള്‍പ്പെടെയുള്ള നൂറുകണക്കിന് വീടുകളും പ്രതികളുടെ പ്രവൃത്തികള്‍ മൂലം ഇല്ലാതാവുമെന്നും ചൂണ്ടിക്കാണിക്കുന്നു.
ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് എന്ന ഒരു സ്ഥാപനം തട്ടിക്കൂട്ടി പൈതൃകഗ്രാമങ്ങളും പൈതൃകസമ്പത്തുകളും നെല്‍വയലുകളും, തണ്ണീര്ത്തടംപോലുള്ള ജലസ്രോതസ്സുകളും ഇല്ലാതാക്കുന്ന രീതിയില്‍ വര്‍ഷങ്ങളായി പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചനയിലൂടെ പ്രവര്‍ത്തിച്ചിട്ടും താഴേത്തട്ടിലുള്ള വില്ലേജ് ഓഫീസ്, പഞ്ചായത്ത് അധികാരികളും, ജില്ലയുടെ ഉന്നതാധികാരിയായ കളക്ടര്‍ മുതലായ ഉദ്യോഗസ്ഥരും വര്‍ഷങ്ങളായി കണ്ണടച്ച് ഇരുട്ടാക്കി നിയമവ്യവസ്ഥയെയും പൊതുജനതാല്പര്യങ്ങളേയും കാറ്റില്‍ പറത്തുകയാണ്. നിയമവിരുദ്ധവും ജനദ്രോഹപരവുമായ പ്രവൃത്തികള്‍ നടത്തുന്ന പ്രതികളുടെ പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ പൈതൃകഗ്രാമ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകള്‍ നാളുകളായി വിവിധ തലങ്ങളിലുള്ള അധികാരികളെ സമീപിച്ചെങ്കിലും രാഷ്ട്രീയ സാമ്പത്തിക ഔദ്യോഗിക രംഗങ്ങളില്‍ ഉന്നത പിടിപാടുള്ള പ്രതികള്‍ അവരുടെ പ്രവൃത്തി നിര്‍ബാധം തുടരുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കുമ്മനം രാജശേഖരനു വേണ്ടി അഭിഭാഷകരായ വി.എന്‍ രാജന്, അനില്‍ ഐക്കര എന്നിവര്‍ ഹാജരായി.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: