തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിനെ കാറിനു മുന്പിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ ഡിവൈഎസ്പി ഹരികുമാര്‍ തമിഴ്നാട്ടിലുണ്ടെന്നു സ്ഥിരീകരിച്ച് പോലീസ്. ഹരികുമാര്‍ കൃത്യമായ ഇടവേളകളില്‍ താവളം മാറുകയാണെന്നും മൊബൈല്‍ ഫോണുകള്‍ ഇടയ്ക്കിടെ ഓണ്‍ ആക്കുന്നുണ്ടെന്നും പോലീസ് കണ്ടെത്തി.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെകൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഹരികുമാറിന്റെ സുഹൃത്ത് ബിനുവിന്റെ മകന് അനൂപ് കൃഷ്ണയാണ് പിടിയിലായത്. ഡിവൈഎസ്പിക്കും ബിനുവിനും രക്ഷപ്പെടാന്‍ ആദ്യം കാര്‍ ഏര്‍പ്പാടാക്കിയത് അനൂപാണ്. ഇയാളെ ചോദ്യം ചെയ്യുകയാണ്. ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ച തൃപ്പരപ്പിലെ ലോഡ്ജ് മാനേജര്‍ സതീഷ് കുമാറിനെ ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.
കൊലപാതകത്തിനു ശേഷം ഹരികുമാര്‍ രക്ഷപ്പെട്ട വാഹനവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഐജി എസ്.ശ്രീജിത്ത് നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് നേരത്തെ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു.
ഇക്കഴിഞ്ഞ, തിങ്കളാഴ്ച രാത്രി വാക്കുതര്‍ക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചുതള്ളിയ മണലൂര്‍ സ്വദേശി സനല്‍കുമാര്‍ മറ്റൊരു വാഹനമിടിച്ചു മരിക്കുകയായിരുന്നു. രാത്രി ഒന്‍പതരയ്ക്കു കൊടങ്ങാവിള ജംഗ്ഷനില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി ഡിവൈഎസ്പി ഹരികുമാറും സനല്‍കുമാറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ ഹരികുമാര്‍ സനലിനെ പിടിച്ചുതള്ളി. പിറകിലേക്ക് ആഞ്ഞ സനലിനെ അതുവഴിയെത്തിയ കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
സംഭവത്തില്‍ ഹരികുമാറിനെതിരേ കൊലക്കുറ്റത്തിനാണു പോലീസ് കേസെടുത്തിരിക്കുന്നത്. വാഹനമിടിച്ച് നിലത്തുവീണ സനലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ഡിവൈഎസ്പി തയാറായില്ലെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: